Friday, March 14, 2014

അവളിലൂടെ
















പ്രഭാതത്തില്‍ താമരയെ തഴുകിയുണര്‍ത്തി 
ജാലക വാതിലിലെത്തി  “പ്രഭാ” യെന്നു വിളിച്ചു 
നിദ്രയുടെ ആലസ്യത്തില്‍ നിന്നെന്നെയുണര്‍ത്തിയവന്‍
പക്ഷേ, അവനില്‍ നിന്നകന്നു വിളറി വെളുത്ത 
നിഴലായി നീണ്ടുപോയി ഞാന്‍ ...

മധ്യാഹ്നത്തിന്‍ ചില്ലു വെയില്‍ കണ്ണില്‍ തറച്ചപ്പോള്‍
വെയിലിനോട് ഇണ ചേര്‍ന്ന് മണല്‍പ്പരപ്പില്‍ 
കവിത രചിക്കാന്‍ അവനെന്നെ  'പ്രഭാ'യെന്ന
പേരുമാറ്റി “ഉഷ”യെന്നു ഉച്ചത്തില്‍ വിളിച്ചു ...

സന്ധ്യയുടെ ശോണിമയില്‍ നിലവിളക്കിന്‍ 
ചാരുതയില്‍ നിഴലായി അവനരികിലായി 
പതിയിരിക്കാന്‍ ഉഷയെന്ന പേരുമാറ്റി 
മണ്‍ചിരാതിന്‍ തിരി നീട്ടി “സന്ധ്യാ”യെന്നു വിളിച്ചു ... 

പഞ്ചമി ചന്ദ്രന്‍ ആമ്പല്‍ പൊയ്കയില്‍
നിലാമഴ പെയ്യിച്ച നേരം പാതിരാവില്‍ പൊയ്കയില്‍ 
നുണക്കുഴി തീര്‍ക്കുന്നത് കണ്ടു  കഥ പറഞ്ഞിരിക്കാന്‍ 
അവനെന്നെ സന്ധ്യാ യെന്ന പെരുമാറ്റി
വിറയാര്‍ന്ന സ്വരത്തില്‍ “രജനി”യെന്ന് വിളിച്ചു ...