Thursday, March 21, 2013

ഊര്‍മ്മിളയുടെ ദു:ഖം













ഇവള്‍  ഊര്‍മ്മിള ..

ജനക മഹാരാജാവിന്‍റെ പൊന്നോമന പുത്രി...ഇളയുടെ അനുജത്തി..
അയോധ്യയിലെ രാജകുമാരനായ ലക്ഷ്മണന്‍റെ ഭാര്യ....പുറമേ നിന്ന് നോക്കുന്നവര്‍ക്ക് മഹാലക്ഷ്മിയുടെ അവതാരമായി തന്നെ തോന്നാം...
എല്ലാ സൌഭാഗ്യങ്ങളുടെയും നടുക്ക് വളര്‍ന്നവള്‍ , എന്നാല്‍ ന്‍റെ 
മനസ്സ് നിങ്ങള്‍ എപ്പോഴെങ്കിലും വായിക്കുവാന്‍ ശ്രമിച്ചിട്ടുണ്ടോ? 
ആദികവി പോലും ഏടത്തിയുടെ കഥ പറയുന്നതിനിടെ എന്നെ മനപൂര്‍വം മറന്നു കളഞ്ഞു. കാട്ടിലേക്ക് പോവുന്ന ഏട്ടനെ പതിവ്രതാ ധര്‍മ്മത്തിന്‍റെ കഥ പറഞ്ഞു ഏടത്തിയും പിന്‍തുടര്‍ന്നു.ഏട്ടന്‍റെയും ഏടത്തിയുടേയും സംരക്ഷകനായി എന്‍റെ ഭര്‍ത്താവും യാത്രയായി..
രാമനില്ലാതെ ജീവിക്കേണ്ടി വന്നാല്‍ ജീവന്‍ തന്നെ വെടിയും എന്ന് പ്രഖ്യാപിച്ച ഏടത്തി........ നിങ്ങള്‍ എന്‍റെ കാര്യം മറന്നതെന്തേ.?..
ഒന്നു വാശി പിടിച്ചിരുന്നെങ്കില്‍ ഭര്‍ത്താവ് ജീവിച്ചിരിക്കെ തന്നെ ഞാന്‍ വിധവയാവുമായിരുന്നോ.. ?? നീണ്ട പതിന്നാലു വര്‍ഷങ്ങള്‍...ഊണും ഉറക്കവുമില്ലാതെ....പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ..ഞാന്‍...
സത്യത്തില്‍ രാമായണത്തില്‍ എന്നെ പോലെ ദുഃഖം അനുഭവിച്ച ആരെങ്കിലും വേറെയുണ്ടോ? എന്നിട്ടും നിങ്ങളെല്ലാം എന്തെ എന്നെ മറന്നു...? അഗ്നി സാക്ഷിയായി പരിണയിച്ച പെണ്ണിനെ സംരക്ഷിക്കുക എന്നതല്ലേ ഒരു പുരുഷന്‍റെ ആദ്യ ധര്‍മം..എന്നിട്ടെന്നോട് യാത്ര പോലും ചോദിക്കാതെ പോയ എന്‍റെ ഭര്‍ത്താവിനെ എങ്ങനെ നിങ്ങള്‍ ന്യായീകരിക്കും...??, വരികളിലെഴുതാതെ വായിക്കപ്പെട്ട ഒരു സ്ത്രീ ഞാനല്ലാതെ മറ്റാരാണുള്ളത്.?? സീതയെ സര്‍വാഭരണ വിഭുഷിതയായി തന്നെ കാട്ടിലേക്കയക്കണം എന്ന് അഭിപ്രായപ്പെട്ട ഗുരു ജനങ്ങള്‍ ലക്ഷ്മണന്‍റെ പെണ്ണിന്‍റെ ദുഃഖം മാത്രം   കാണാഞ്ഞതെന്തേ...??
രാമന്‍ വനവാസത്തിനു പോവണം എന്ന അമ്മയുടെ വരത്തിനു ഞാന്‍ സകല സുഖങ്ങളും ത്യജിക്കണം എന്ന അര്‍ത്ഥമാണോ നിങ്ങള്‍ കണ്ടെത്തിയത്...?? കഷ്ടം തന്നെ.എങ്ങനെയൊക്കെയോ 14 വര്‍ഷങ്ങള്‍ തള്ളിനീക്കുമ്പൊഴും ശിഷ്ട്ട കാലം സന്തോഷമായി ജീവിക്കാം എന്നു ഞാന്‍ വെറുതെ വ്യാമോഹിച്ചു..ഏട്ടന്‍ രാജാവായി..കുറച്ചു കാലം എല്ലാം നല്ലതായി തന്നെ ഭവിച്ചു..ഏതോ ഒരലക്കുകാരന്‍റെ വാക്കുകള്‍ കേട്ടിട്ട് ഏടത്തിയെ ഏട്ടന്‍ ഉപേക്ഷിച്ചതോടെയാണ് വീണ്ടും എന്‍റെ കഷ്ടകാലം തുടങ്ങുന്നത്.പൂര്‍ണ ഗര്‍ഭിണിയായ സീതയെ കാട്ടില്‍ കൊണ്ട് കൊന്നുകളയാന്‍ ഏട്ടന്‍ ഏല്‍പ്പിച്ചതും....  എന്‍റെ ഭര്‍ത്താവിനെ ഒന്നാലോചിച്ചു നോക്കൂ... !! മാതാവിനെ പോലെ കണ്ട ഏടത്തിയെ കാടുകാണിക്കുവാന്‍ എന്ന കള്ളം പറഞ്ഞു കൊണ്ടുപോവേണ്ടി വന്ന എന്‍റെ ഭര്‍ത്താവിന്‍റെ അവസ്ഥ, വാത്മീകി ആശ്രമത്തിനു സമീപം സീതയെ ഉപേക്ഷിച്ചു തിരിച്ചു വന്ന ലക്ഷ്മണന്‍ പിന്നീട് മനസ്സമാധാനം അറിഞ്ഞിട്ടില്ല. കാഞ്ചന സീതയെ വെച്ച് യാഗം നടത്തുന്നതും ഞങ്ങള്‍ കണ്ടു നിന്നു. ഇതെല്ലാം കൊണ്ട് ആരെന്തു നേടി... ?? കോസല രാജാവ്‌ അശ്വമേധം നടത്തി. എന്നാല്‍ അന്തപുരത്തില്‍ വീണ കണ്ണ് നീര്‍ത്തുള്ളികള്‍ മാത്രം ആരും കാണാഞ്ഞതെന്തേ... ??  അവയില്‍ ഏറ്റവും കൂടുതല്‍ ഈ ഊര്‍മ്മിളയുടെതായിരിക്കണം .എന്നിട്ടും രാമായണത്തില്‍ ഒരു ശ്ലോകം പോലും ഇളയുടെ ഇളയവളായ ഊര്‍മ്മിളക്കായി മഹാകവി എഴുതിയിട്ടില്ല. . കാവ്യരസങ്ങളോടെ മഹാഗ്രന്ഥങ്ങളില്‍  നായികയോ ഉപനായികയോ ആവാതിരുന്നിട്ടും ഞാന്‍  മനുഷ്യ മനസുകളില്‍  കുടിയേറിയതെങ്ങനെയെന്ന് നിങ്ങളറിയുന്നുവോ...?? പ്രകൃതിയുടെ, വിധിയുടെ എഴുതപ്പെടാത്ത നിയമങ്ങളാണത്. സ്ത്രീ മനസ്സിലെ നിറയുന്ന നന്മയും ക്ഷമയും പ്രകൃതി കനിഞ്ഞു നല്‍കിയ മഹാധനങ്ങളാണ്, ആ ക്ഷമയും സഹനവും നന്മയും നിറഞ്ഞ മനസുമായി ആരോടും പരിഭവിക്കാതെ ആരെയും ദ്രോഹിക്കാതെ ജീവിക്കുന്നുവെങ്കില്‍  ആ ജീവിതത്തിന്‍റെ മനോഹരമായ സുഗന്ധം നാമോരുരുത്തരിലും അലിഞ്ഞു ചേരുക തന്നെ ചെയ്യും. അത്തരം മനോഹര ജീവിതങ്ങള്‍ മനസുകളില്‍  നിന്ന് മനസുകളിലേക്കും ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്കും കൈമാറുകയും ചെയ്യും. നമ്മുക്കിടയിലും ഒരുപാടു ഊര്‍മ്മിളമാര്‍ ഇന്നും 

ആരും അറിയാതെ ജീവിക്കുന്നുണ്ട്....!!
എന്താ ശരിയല്ലേ ...??


നീലക്കൊടുവേലി .
















അതേയ് ,
നീലക്കൊടുവേലി വേണം എന്നുണ്ടോ ? എവിടെ ഇരിക്കുന്നുവോ അവിടം അക്ഷയ ഖനിയാക്കുന്ന അദ്ഭുത സസ്യം? ഉം , .... ഇപ്പൊ നെല്ലും പത്തായത്തില്‍  ഒരു ഇല ഉണ്ടെന്നിരിക്കട്ടെ . നെല്ല് ഒഴിയില്ല , ഇങ്ങനെ നിറഞ്ഞു കവിഞ്ഞു... എടുത്താലും...  എടുത്താലും തീരാതെ.. 
പിന്നെ സ്വര്‍ണ്ണപ്പണ്ടത്തിന്‍റെ  അറയില്‍  വച്ചാലോ സ്വര്‍ണ്ണം   ഇങ്ങനെ പൊലിച്ചു വരും. അതാണ് നീലക്കൊടുവേലി . അതിരിക്കണ ഇടത്ത് സര്‍വ്വ ഐശ്വര്യവും എപ്പളും ഉണ്ടാവും കേട്ടോ . അപ്പൊ ഈ നീലക്കൊടുവേലി എങ്ങനിയ  കിട്ടുക എന്നാവും അടുത്ത ചോദ്യം . അതിനും ഒരു വഴീണ്ട് . 
കേള്‍ക്കാന്‍  ഇഷ്ടച്ചാല്‍  പറയാം... !! എന്തേ..??
നീലക്കൊടുവേലി കിട്ടണം എന്ന് നിരീക്കുന്നോര് ഇതൂടി വായ്ച്ചോളൂ.
കൊടുംകാട്ടിലേക്ക് പോവൂ.  കയ്യില്‍  വഴിയില്‍  കഴിക്കാന്‍  പൊതി ചോറ് വാട്ടിയ വാഴയിലയില്‍  പൊതിഞ്ഞു എടുക്കാന്‍  മറക്കണ്ട . സൂര്യനുദിക്കുമ്പോള്‍  പുറപ്പെടുക . ഇനി അങ്ങനെ കാടും മേടും താണ്ടി വനത്തിന്‍റെ  ഉള്ളറകളിലേക്ക് കടന്നു ചെല്ലുക . വനത്തിന്‍റെ  പ്രകൃതി സംഗീതം കേട്ടങ്ങനെ പോവുമ്പോ അങ്ങ് ദൂരെ മലയുടെ ചെരുവില്‍  കൂറ്റന്‍  പ്ലാശു മരം കാണും . തലയില്‍  തീ പിടിച്ച മാതിരി നിക്കണ പ്ലാശു മരം. അതിന്‍റെ ഉച്ചി ക്കൊമ്പത്ത് ഒരു മഹതി കൂട് കൂട്ടീട്ടുണ്ട് . 

അവരാണ്ന്നറിയുവോ ..??

അവളാണ് ""തിത്തിരി പക്ഷി"".. 

നീലക്കൊടുവേലിയുടെ അകം പൊരുള്‍  അറിയുന്നോള്‍  . മരം കേറാന്‍  അറിയിയില്ലലോ എന്ന് ശങ്കിച്ചു സങ്കടം വേണ്ട . പതുക്കെ സമയം എടുത്ത് കേറുക . പ്ലാശു മരമല്ലേ , അതങ്ങനെ നിന്ന് തരും . ഒന്നും പേടിക്കണ്ട . ഇനി ചോറ് ഉണ്ടിട്ടാവാം ബാക്കി . മരച്ചോട്ടില്‍  തണല്‍  പറ്റി ഇരുന്നു പൊതി തുറന്നേ  .. ഹായ് എന്തോക്യ ഈ കൊണ്ടാന്നേക്കണേ ??  നല്ല കുത്തരിയുടെ തുമ്പപൂ ചോറ് , തേങ്ങ ചുട്ടരച്ച ചമ്മന്തി , .. പിന്നെ കടുമാങ്ങ , പാവയ്ക്കാ കൊണ്ടാട്ടം .. മതി മതി .. ഇത്രയൊക്കെ ധാരാളം . കുക്ഷി നിറഞ്ഞില്ലെ?? ഇനി ഒന്ന് മയങ്ങൂ , ഞാന്‍  ബാക്കി പറയാന്‍  ഇപ്പോ വരാട്ടോ...!! 

ഞാനും ഒന്ന് മയങ്ങാന്‍  പോയതാണേ . അപ്പോ  ഇനി എഴുന്നേറ്റ് മരം കയറാം .പതുക്കെ പിടിച്ചു പിടിച്ചു ഇലകളുടെ മണം നുകര്‍ന്ന്, മരച്ചില്ലകളുടെ സ്പര്‍ശനം അറിഞ്ഞു , മരത്തിന്‍റെ ഉള്ളകം അറിഞ്ഞങ്ങനെ മുകളില്‍  എത്തിപ്പിടിക്കുമ്പോ ,, അതാ തിത്തിരിപ്പക്ഷി ആകാശ തുഞ്ചത്തെ കൊമ്പത്ത് പൊത്തില്‍  വച്ച കുഞ്ഞുക്കൂട് . അതിനുള്ളില്‍  അമ്മക്കിളിയെ കാത്തു വിശന്നുറങ്ങുന്ന കുഞ്ഞിക്കിളികളെ കാണാം. അവരെ ഒന്നും ചെയ്യല്ലേട്ടോ . കുഞ്ഞോമനകള്‍  അല്ലേ? ആ കൂട് കയ്യില്‍  കരുതിയ ഉരുക്ക് കയര്‍  കൊണ്ട് മുറുക്കി കെട്ടിയിടുക . അതു  പറഞ്ഞപ്പോള  ഓര്‍ത്തെ  , ഉരുക്ക് ചങ്ങലെടെ കാര്യം പറയാന്‍  വിട്ടുപോയി . മാപ്പാക്കണേ . മറന്നു പോയീന്നേ  . ഇനീപ്പോ  എന്താ ചെയ്യാ . ആദ്യം മുതല്‍  കഥ ഉരുക്ക് ചങ്ങലെ കൂടി ചേര്‍ത്തു   അങ്ങോട്ട് വയിക്ക്യ്,, പോരേ  . അപ്പോ  ചങ്ങല കൊണ്ട് കൂട് ബന്ധിച്ചല്ലോ . തിത്തിരി കുഞ്ഞുങ്ങള്‍  ഉറക്കം എണിറ്റി ട്ടില്ലാലോ ? നന്നായി .. ഇനി ഇറങ്ങിപ്പോരെ . ഇതെന്താ എന്ന് സൂക്ഷിച്ചു നോക്കണ്ട . ഇറങ്ങിപ്പോരെ . താഴെ ഒരു രാവ് ഇനി കാത്തിരിപ്പിന്‍റെ താണ് ...അത് പറയാട്ടോ.

ഇതെന്തായാലും വല്ലാത്ത ഒരു കാത്തിരിപ്പിന്‍റെ  രാത്രിയായിപ്പോയി . ആരു എങ്ങനെ എപ്പോള്‍  മനുഷ്യരുടെയാണോ , ദേവന്മാരുടെയാണോ രാത്രി പിന്നിട്ടതെന്നു സംശയം . ഉം....  , അതെന്തികിലുമാവട്ടെ , രാത്രി കഴിഞ്ഞൂലോ . എന്നാല്‍  രാത്രി എന്താ സംഭവിച്ചത് എന്നറിയണ്ടേ ?
തിത്തിരി പക്ഷി വന്നു നോക്കുമ്പോഴുണ്ട് കുഞ്ഞുങ്ങളെ ആരോ ഉരുക്ക് ചങ്ങലയാല്‍  ബന്ധിച്ചിരിക്കുന്നു . ചുറ്റും പറന്നു നടന്നു തന്‍റെ ചെറിയ മൂര്‍ച്ചയുള്ള കൊക്ക് കൊണ്ട് അമ്മക്കിളി കുറെ ശ്രമിച്ചു ആ ചങ്ങല കൊത്തി വേര്‍പെ ടുത്താന്‍  . നടന്നില്ല . ഏറ്റവും അവസാനത്തെ പരിഹാരത്തിന് മുന്‍പ്  അവനവന്‍  ശ്രമിക്കണമല്ലോ, അതാണ് അമ്മക്കിളി ചെയ്തത് . എന്നിട്ടതു തല കുലുക്കി ഒന്ന് നീട്ടി ചിലച്ചു ദൂരേക്ക് പറന്നു മറഞ്ഞു . രാവിന്‍റെ   രണ്ടു യാമം പിന്നിട്ട് നിലാവ് പരന്നപ്പോള്‍  മടങ്ങിയെത്തി . ചുണ്ടില്‍  ഇരുട്ടില്‍  വിചിത്രമായി അരണ്ട് തെളിഞ്ഞു കണ്ട ഒരു ഇലയുണ്ടായിരുന്നു . വളരെ മനോഹരമായ ആകൃതിയുള്ള തിളങ്ങുന്ന പച്ചില . തിത്തിരി പക്ഷി അത് കൊണ്ട് ഉരുക്ക് ചങ്ങല ഉഴിഞ്ഞു .....
കിളിക്കുഞ്ഞുങ്ങളുടെ ആഹ്ലാദ ക്കലപില കേട്ട് വേഗം ഉണരൂ , കിഴക്ക് ചുവന്നു തുടങ്ങീട്ടില്ല. വേഗം ഉണര്‍ന്ന്   മുകളിലേക്ക് നോക്കുമ്പോള്‍  കണ്ടില്ലേ, ബന്ധനം അഴിഞ്ഞ കൂടും കിളികളും ?
ഉം, അപ്പൊ അതന്നെ കാര്യം . വേഗം മരച്ചുവട്ടിലുള്ള ഇലകള്‍  എല്ലാം വാരി ഭദ്രമായി എടുക്കു . ഇനി നമുക്ക് താഴ്വരയില്‍  കുതിച്ചു പായുന്ന പുഴവക്കത്തേക്കു പോവാം . ഇപോ സൂര്യന്‍  നന്നായുദിച്ചു. ഇന്നത്തെ പ്രഭാതം എന്ത് പ്രകാശം നിറഞ്ഞതാണ് അല്ലേ??  സ്വതന്ത്രരായ കിളികള്‍  എത്ര മനോഹരമായി പാടുന്നു .! പുഴവക്കില്‍  എത്തിയല്ലോ . ഇനി കയ്യിലെ പൊതിയില്‍  ഉള്ള ഇലകള്‍  അത്രയും ഒഴുക്കി വിടു. ഹേ , അതാ നോക്കൂ ഒരില , അതെ ഒരില മാത്രം അതാ ഒഴുക്കിനെതിരെ ഒരു മത്സ്യം പോലെ നീന്തിപ്പോകുന്നു . വേഗം കയ്യെത്തി എടുക്കു . കിട്ടീല്ലേ  എത്രയും അമൂല്യമായ """നീലക്കൊടുവേലി""" !!!!
അതാണ് നീലക്കൊടുവേലി . ഒഴുക്കിനെതിരെ നീന്തുന്ന , ഏതു ബന്ധനങ്ങളും തകര്‍ക്കുന്ന,  അക്ഷയ ഖനിയായ നീലക്കൊടുവേലി ...
ഒന്നറിഞ്ഞോ നിങ്ങള്‍  ? ഈ നീലക്കൊടുവേലി നിങ്ങളുടെ ഉള്ളിലെ പ്പോഴും ഉണ്ടായിരുന്നത് തന്നെയാണ് . പക്ഷെ ഹൃദയത്തിനൊപ്പം അതീവ ജാഗ്രതയുള്ള ഒരു അന്വേഷണം വേണം കണ്ടു പിടിക്കാന്‍  എന്ന് മാത്രം ..
ഇഷ്ടായില്ലേ കഥ ??? ഉം ??? എന്താ സന്തോഷയോ ...??



എന്നുമെന്‍റെ ഓര്‍മ്മകളേ
















ഓര്‍മ്മകള്‍ക്ക് നല്ല സുഗന്ധമാണെന്നു പറയും...ശരിയാണോ??? ..
ഓര്‍മ്മകള്‍ക്ക് ഒരു പ്രത്യേക സുഗന്ധമാണ്...
അവ പകര്‍ന്നു നല്‍കുന്നത് ഒരു പ്രത്യേക നിര്‍വൃതിയാണ്.....!!
അവയ്യക്ക് ചിലപ്പോള്‍ ആത്മാവിന്‍റെ നഷ്ട സുഗന്ധമാകാം...
ചിലപ്പോള്‍ പ്രണയത്തിന്‍റെ മായിക സുഗന്ധമാകാം...........
ചിലപ്പോള്‍ അവ നമ്മളെ കരയിക്കും...
ചിലപ്പോള്‍ ചിരിപ്പിക്കും.....പക്ഷേ 
അവ എന്നും ഒരു നഷ്ടബോധമായിത്തന്നെ 
നമ്മില്‍ അവശേഷിക്കുകയും ചെയ്യും................... 
തിരിച്ചു വരാന്‍ അറിയാത്ത വിധം മറന്നുപോയ 
വഴികളില്‍ ഓര്‍മ്മയുടെ സുഗന്ധം തേടി 
വീണു പോയിട്ടും വെളിച്ചം മങ്ങാതെ 
മനസ്സിന് ആശ്വാസമേകാന്‍ ഒന്നു  
പുഞ്ചിരിക്കുവാന്‍ മരിക്കുന്നതിനും 
മുമ്പേ കൊതി തീരേ ഒന്നു കാണാന്‍ 
പ്രതീക്ഷയുടെ അവസാന പൂക്കാലം 
ആയി ഒരിക്കല്‍ കൂടി വരുമോ... നീയെന്‍ മുന്നില്‍... ????