Monday, December 1, 2014

ആരാധിക




















കാറ്റിന്‍റെ ഒക്കത്തിരിക്കുന്ന പറക്കും മേഘങ്ങള്‍,
ഇന്നിവള്‍ക്ക് കരി പുരണ്ട മുഖമാണ് 
ഇന്നിവള്‍ ചിരിക്കുന്നില്ല, മറിച്ച്
ആര്‍ക്കോവേണ്ടി പെയ്യാന്‍ മാത്രം
കണ്ണീരുമായ് അലയുകയാണ്...
മേഘങ്ങളേ, ഞാന്‍ നിന്‍റെ  ആരാധികയാണ് 
ഇന്നിങ്ങനെ മൗനമായ് അലയാന്‍ 
കാരണമെന്തെന്നു ചൊല്ലുമോ നീ.. ?????

എന്‍റെ കുടില്‍













പമ്പാനദി ഒഴുകും നാട്ടില്‍ 
തറവാട്ടിന്നൊരു കോണിലായി
എന്നച്ഛന്‍ തന്നോരിത്തിരി മണ്ണുണ്ട്
അവിടെനിക്കൊരു കുടില്‍ വേണം
എന്‍ കൈകളാല്‍ മെടഞ്ഞൊരു 
ഓലയാല്‍ തിര്‍ത്തോരു കുടില്‍...

ഉദിച്ചുയരും  ചുവന്ന കിരണങ്ങളേറ്റു
ഒരു ഉണര്‍ത്തു പാട്ടിന്‍ താളമായ് 
പുലരിയെന്നെ തഴുകിയുണര്‍ത്തണം.

തേനൂറും തെന്നലില്‍ പേരറിയാത്ത 
നിറമുള്ള മണമുള്ള ചെടികളും, പിന്നെ
തെച്ചിയും, ചെമ്പരത്തിയും, 
നന്ത്യാര്‍വട്ടവും, അരളിയും
പാതിരാമുല്ലകളും പൂത്തുലയുന്ന 
പൂവാടി ഒന്നു വേണമെന്‍ മുറ്റത്ത്.

പച്ചനിറത്താല്‍ പ്രകൃതിയോടു ചേര്‍ന്ന്  നില്‍ക്കും
മരങ്ങള്‍ വേണമതില്‍,  
നാനാതി പക്ഷികള്‍ സംഗീതവിരുന്നോരുക്കണം 
നാലു ചുറ്റിനും.

ഇരുണ്ടുകൂടും കാര്‍മേഘങ്ങള്‍ക്കു മുന്നേ 
കിഴക്കേ ചെരിവില്‍ വാനം 
സപ്തവര്ണ്ണങ്ങളാല്‍ വിസ്മയമോരുക്കണം.

ഈറന്‍ സന്ധ്യകളില്‍ ഉമ്മറക്കൊലായില്‍ 
നിറഞ്ഞു കത്തും നിലവിളക്കിന്‍ മുന്നില്‍-
നിന്നുയരണം നാമജപത്തിന്‍ ശീലുകള്‍.

മിന്നാമിനുങ്ങിന്‍ ഇത്തിരി വെട്ടത്താല്‍ 
അത്താഴത്തിന്‍ രുചി അറിയണമെനിക്ക്...
എന്റെ  മുറ്റത്തെ വിരുന്നുകാരാവണം
ചന്ദ്രനും  തരകമക്കളും!!

കത്തിയമരും താരങ്ങളെ നോക്കി 
നിലാവുള്ള രാത്രികളില്‍ , 
എന്‍ നൊമ്പരങ്ങളെ ,നെഞ്ചോടു ചേര്‍ത്ത്,  
സജലമാകുന്ന മിഴികളാല്‍
നാണിച്ചു മുഖം താഴ്ത്തി,
സ്വപ്നം കാണുമൊരു പെണ്ണായി
പെയ്തു തോര്‍ന്നൊരു മനസ്സുമായി
എനിക്കിന്നുറങ്ങണം .....
എന്‍ കുടിലില്‍........