കറുത്ത കിനാക്കളാം മേഘപാളികള്‍
ഒന്നൊന്നായി വകഞ്ഞു മാറ്റി
വിണ്ണിന്റെ നീലിമയിലലിഞ്ഞു ചേര്-
ന്നൊരു കവിതയെഴുതുവാന് കൊതിച്ചു.
അയനം കാത്ത നയനങ്ങള്‍ പായിച്ചു
വാനം വിരിച്ചിട്ട വീഥികളില്‍
വരികള്‍ക്കായി ഞാനലഞ്ഞു ...
സ്വപ്നങ്ങള്‍ക്കായി വെഞ്ചാമരം വീശും,
മേഘങ്ങളെ നോക്കി പുഞ്ചിരിതൂകി.
നക്ഷത്രജാലം മിന്നുന്ന പാതകളില്‍
വാചാലമാം മൌനത്തെയും കാത്തുനിന്നു.
ഒരു വരിപോലും കവിതക്കായി
കുറിക്കുവാന്‍ ആയില്ലെനിക്ക്...
ഇല കൊഴിഞ്ഞ വൃക്ഷാസ്ഥികള്‍
തളിരിടുമ്പോള് കവിത കുറിക്കുവാനെനിക്കായി.
എന്നാല്‍ ഇന്നോ,
വസന്തമില്ലാ പൂത്തുലയുവാന്
വര്‍ഷമില്ല തളിരിലകള്‍ നീട്ടുവാന്‍
ശിശിരമില്ല ഇലകള്‍ പൊഴിക്കുവാന്‍
ഹേമന്തവുമില്ല ഇളവെയിലേല്‍ക്കുവാന്‍...
ഇരവും പകലും കാത്തിരുന്നു ഞാന്‍
ഒരു വരി കുറിക്കുവതിനായി...
എന്നിലെ കവിതകള്‍ പിറക്കും കരങ്ങള്‍
വിറങ്ങലിച്ചു നില്ക്കുവതെന്തേ.
കരളിനുള്ളിലെ കടലാസ്സു ചീളുകള്‍
കരിപുരണ്ടു പോയോ?
തൂലികത്തുമ്പില്‍ നിന്നുതിര്‍ന്ന ചായവും
വരക്കുന്നുവല്ലോ ചലനമില്ലാത്ത ചിത്രങ്ങള്‍.
വറ്റിയ ഒരരുവിപോലെ, കൂട്ടം തെറ്റി-
യൊരജത്തെ പോലെ, അലയുകയാണെന്‍ മനം..
ഭാവനതന്‍ സമ്പാദ്യച്ചെപ്പില്‍
ചോര്‍ച്ച ഉണ്ടായതു പോല്‍.
ചേര്‍ച്ചയില്ലാത്ത വാക്കുകള്‍തന്‍ കൂട്ടം
വരിതെറ്റിയ ഉറുമ്പിന് കൂട്ടംപോല്‍
കടലാസ്സിന് വിരിമാറിലെന്നെ നോക്കി
പരിഹസിച്ചങ്ങിനെ അലഞ്ഞു തിരിയുന്നു..
സൂര്യനെ മറയിച്ചെത്തും മഴ മേഘങ്ങളെ
നോക്കി ഞാന്‍ കവിത കുറിക്കുന്നു
എന്റെ കവിതകള്‍ ചില്ലുകുപ്പിയിലടച്ച
വളപ്പൊട്ടുകളിലെ നിറഭേദങ്ങള്‍.
മഴമേഘങ്ങള്‍ പകുത്തുനല്‍കിയ
മഴവില്ലിന് ചീളുകള്‍ പെറുക്കിയെടുത്ത്
കൂടു പണിയാന്‍ പാറിനടക്കും പക്ഷികള്‍
എന്റെ കവിതകള്‍ക്കായി കാതോര്‍ത്തിരുന്നു..!
പകലിന് സുതാര്യതയും,
രാത്രിയുടെ നിഗൂഡതയും
എന്റെ കവിതകളുടെ കൂട്ടുകാരായി...
എങ്കിലും , ഒരു കവിതയിന്നുമെന്നില്‍
ബാക്കിയായി നില്പ്പൂ....
.!!
കിഴക്കു നിന്നും പടിഞ്ഞാട്ടേക്ക്
പകലന്തിയോളം ഭൂമിയില്‍ അലഞ്ഞങ്ങനെ!
പിന്നെയോ, തിരികെ രാവു മുഴുവന്‍ ആഴിയിലും
വേപഥു പൂണ്ടു നടപ്പുണ്ടങ്ങനെ സുര്യന്...!!
എന്നാല്‍ ചന്ദ്രനോ ?
അന്തിചോപ്പണിഞ്ഞു നില്ക്കും സുര്യനില് നിന്നും
പ്രണയാര്‍ദ്രയായി കൈനീട്ടി വാങ്ങിയോരാ
രാവിനെ, മാറോടു ചേര്‍ത്തിറുകെ പുണര്‍ന്ന്
ഭൂമിയെ തമസിന് കമ്പളം മാറ്റാനനുവദിക്കാതെ
ഒരു കള്ളനെപ്പോലെ നില്പ്പൂ!!
ഞാന്‍ നടന്ന വഴികളില്‍ പൂക്കള്‍
വിരിച്ചതെന്നമ്മ!
പിച്ച വെച്ച പാദങ്ങള്‍ക്ക് വളര്‍ച്ചയുടെ പടവുകളില്‍
കരുത്തായി നിന്നതെന്നച്ഛന്‍!!
ക്ഷീരപഥത്തിലെ മിന്നും താരകങ്ങളെകാട്ടി
കഥപറഞ്ഞുത്തന്നതോ എന്‍ മുത്തച്ചന്!
ജാലകപ്പാളിക്കുമപ്പുറം നീളുന്ന നീരദചിത്രങ്ങളെ
കാട്ടി കവിത ചൊല്ലിത്തന്നതെന്‍ മുത്തശ്ശി!!
മഞ്ചാടിക്കുരുവും, കാട്ടിലഞ്ഞിയും
മഴവില്ലും കാട്ടിത്തന്നതോ, എന്‍ ഏട്ടന്....
പുളിമാങ്ങ പെറുക്കി ഉപ്പുകൂട്ടി
നുകരുവാന്‍ പഠിപ്പിച്ചതെന്നെട്ടത്തി!.
തറവാട്ടിലെ കിഴക്കേത്തൊടിയില്‍,
തമസില്‍ ഒളിച്ചിരിക്കും കാവിന്നുള്ളില്‍
പാമ്പിന്‍പടം കാട്ടി പേടിപ്പിച്ചതോ
എന്‍ കളിക്കൂട്ടുകാരന് ....
എല്ലാം ഇന്നലെ എന്നപോലെന്‍
നിദ്രയില്‍ ഉണര്‍ന്നിടുന്നു.
കാലമെത്ര കഴിഞ്ഞെന്നാലും
എന്‍ ഹൃത്തിലിപ്പോഴും,
അണയാതെ കത്തുന്നേന്‍ ഓര്‍മ്മകള്‍..
നീല വിഹായസ്സില്‍ വിഹരിക്കും
നിലാവേ ഇന്നു നിന്നേ കണ്ടതില്ല ..
പുഞ്ചിരി പൊഴിക്കും പലോളി ചന്ദ്രാ
നിന്നെയുമിന്നു കണ്ടതില്ല..
ഇമ ചിമ്മി വിരിയുന്നീ നഭസ്സിലെ താരങ്ങളേ
എന്തെ മാനം മൂടിയമേഘക്കീറിനുള്ളില്‍
ഒളിച്ചിരിപ്പൂ.....
രാവിന്റെ സുന്ദരി, നിശാഗന്ധി
എന്തേ നീ വിടരാന്‍ മറന്നു...
ഏയ്, രാപ്പാടിപെണ്ണെ, എന്തേ നിനക്കു
ശ്രുതി പിഴച്ചു..?
സ്വപ്ന പടവുകളില്‍ മിഴികള്‍ തുറന്നു
നിദ്രതന്‍ മൃദു സ്പര്ശനത്തിനായി
എത്ര നേരമായ് കാത്തിരിപ്പൂ ഞാന്‍.
എന്തെ ഇന്നിങ്ങനെ ...??
രാവിനെന്നോടു പരിഭവമാണോ?
നിറം മാഞ്ഞൊരു
പുസ്തകമാണെന് ജീവിതം
പൊടി തട്ടിയെടുത്തു
തുറന്നു നോക്കുകില്,
കടപ്പാടുകളുടെ കഥ ചൊല്ലും.
പരസ്പരം അന്യരാക്കി
നടന്നകന്നവരുടെ കഥകള്‍.
ഓര്‍മ്മതന്‍ താളുകള്‍
ഒന്നൊന്നായി മറിക്കുമ്പോള്‍
പ്രണയമെന്ന പേരില്‍
നിന് പേര് മാത്രം.......
ഇരുളിന് അന്ത്യയാമത്തില്‍
അനുവാദത്തിനായ് കാത്തു നില്‍ക്കാതെ
കടന്നുവരാറുള്ള സ്വപ്നമെന്‍ കൂട്ടുക്കാരി
രാവെളുക്കുവോളം, അവളെന്‍
കാതിലോതും കഥകളും,
അവളുടെ മൊഴികളും, കുസൃതിയും
വാശിയും, പരിഭവവും
പിന്നെയൊരേങ്ങിക്കരച്ചിലും,
അവള്‍ക്കു മാത്രം സ്വന്തം.
അവസാനമായവളെ കണ്ടുനില്ക്കെ,
ഇനിയൊരിക്കലും എന്നരികില്‍
വരില്ലെന്ന് ചൊല്ലി പുലരിയില്‍
പടിയിറങ്ങിപ്പോയവള്‍...
മഴവില്ലിനോട് കടം വാങ്ങിയോരാ
സപ്ത വര്‍ണ്ണങ്ങളുമായി മടങ്ങിയ
സന്ധ്യാ മേഘത്തിന് സിന്ദുരാരുണിമ
നിറഞ്ഞൊരു സുന്ദര സന്ധ്യയിലാണെന്‍
സ്വപ്നങ്ങളെ വീണ്ടും
താലോലിച്ചു തുടങ്ങിയത്...
കാറ്റിന്റെ ഒക്കത്തിരിക്കുന്ന പറക്കും മേഘങ്ങള്‍,
ഇന്നിവള്‍ക്ക് കരി പുരണ്ട മുഖമാണ്
ഇന്നിവള് ചിരിക്കുന്നില്ല, മറിച്ച്
ആര്‍ക്കോവേണ്ടി പെയ്യാന്‍ മാത്രം
കണ്ണീരുമായ് അലയുകയാണ്...
മേഘങ്ങളേ, ഞാന്‍ നിന്റെ ആരാധികയാണ്
ഇന്നിങ്ങനെ മൗനമായ് അലയാന്‍
കാരണമെന്തെന്നു ചൊല്ലുമോ നീ.. ?????
പമ്പാനദി ഒഴുകും നാട്ടില്‍
തറവാട്ടിന്നൊരു കോണിലായി
എന്നച്ഛന്‍ തന്നോരിത്തിരി മണ്ണുണ്ട്
അവിടെനിക്കൊരു കുടില്‍ വേണം
എന്‍ കൈകളാല്‍ മെടഞ്ഞൊരു
ഓലയാല്‍ തിര്‍ത്തോരു കുടില്‍...
ഉദിച്ചുയരും ചുവന്ന കിരണങ്ങളേറ്റു
ഒരു ഉണര്‍ത്തു പാട്ടിന് താളമായ്
പുലരിയെന്നെ തഴുകിയുണര്‍ത്തണം.
തേനൂറും തെന്നലില്‍ പേരറിയാത്ത
നിറമുള്ള മണമുള്ള ചെടികളും, പിന്നെ
തെച്ചിയും, ചെമ്പരത്തിയും,
നന്ത്യാര്‍വട്ടവും, അരളിയും
പാതിരാമുല്ലകളും പൂത്തുലയുന്ന
പൂവാടി ഒന്നു വേണമെന് മുറ്റത്ത്.
പച്ചനിറത്താല്‍ പ്രകൃതിയോടു ചേര്‍ന്ന് നില്ക്കും
മരങ്ങള്‍ വേണമതില്‍,
നാനാതി പക്ഷികള്‍ സംഗീതവിരുന്നോരുക്കണം
നാലു ചുറ്റിനും.
ഇരുണ്ടുകൂടും കാര്‍മേഘങ്ങള്‍ക്കു മുന്നേ
കിഴക്കേ ചെരിവില്‍ വാനം
സപ്തവര്ണ്ണങ്ങളാല് വിസ്മയമോരുക്കണം.
ഈറന്‍ സന്ധ്യകളില്‍ ഉമ്മറക്കൊലായില്‍
നിറഞ്ഞു കത്തും നിലവിളക്കിന് മുന്നില്‍-
നിന്നുയരണം നാമജപത്തിന് ശീലുകള്‍.
മിന്നാമിനുങ്ങിന് ഇത്തിരി വെട്ടത്താല്
അത്താഴത്തിന് രുചി അറിയണമെനിക്ക്...
എന്റെ മുറ്റത്തെ വിരുന്നുകാരാവണം
ചന്ദ്രനും തരകമക്കളും!!
കത്തിയമരും താരങ്ങളെ നോക്കി
നിലാവുള്ള രാത്രികളില്‍ ,
എന്‍ നൊമ്പരങ്ങളെ ,നെഞ്ചോടു ചേര്‍ത്ത്,
സജലമാകുന്ന മിഴികളാല്‍
നാണിച്ചു മുഖം താഴ്ത്തി,
സ്വപ്നം കാണുമൊരു പെണ്ണായി
പെയ്തു തോര്‍ന്നൊരു മനസ്സുമായി
എനിക്കിന്നുറങ്ങണം .....
എന്‍ കുടിലില്‍........