Tuesday, March 11, 2014

ഒടുവില്‍



















എന്‍റെ ഡയറി താളുകള്‍ക്ക് 
ഇപ്പോള്‍ ചുവന്ന നിറമാണ്‌
ഇടവഴിയിലെ ഇരുട്ടില്‍ 
പിടഞ്ഞുവീണ യുവത്വത്തിന്‍റെ
വീര്യം കൂടിയ രക്ത ഗന്ധമാണ്
ഋതുഭേദങ്ങളുടെ ഇടയിലെവിടെയോ വെച്ച്
നനവുള്ള വാക്കുകളും സുഗന്ധവും 
എനിക്കന്ന്യമായിരിക്കുന്നു

ഒരു മഴക്കാലം പോലും ഇപ്പോള്‍
എന്‍റെ നെഞ്ചില്‍ കുളിരുപെയ്യിക്കുന്നില്ല
ഒരു വസന്തവും മനസ്സില്‍ 
സ്വപ്നങ്ങള്‍ വിതറുന്നില്ല 
ഹേമന്തത്തിലെ പുലരിയോന്നു പോലും
എനിക്കാശ്വാസം പകരുന്നില്ല
ഗ്രീഷ്മത്തില്‍  അടര്‍ന്നുവിഴുന്ന
ഒരു സായന്തനം പോലും
എന്‍റെ സിരകളെചൂടുപിടിപ്പിക്കുന്നില്ല

എന്‍റെ സ്വപ്നങ്ങളുടെ നിത്യ സ്മരണക്കായി
ഞാന്‍ എഴുതി തീര്‍ത്ത വരികള്‍ പോലും
ഉറുമ്പരിച്ചിരിക്കുന്നു
താളുകളിലോരോന്നിലും സ്പന്ദിച്ചിരിക്കുന്ന 
അക്ഷരങ്ങള്‍ നിറം മങ്ങിത്തുടങ്ങിയിരിക്കുന്നു

ഇഴഞ്ഞുനീങ്ങുന്ന ഓരോപുലരിയും
എന്നേ നോക്കി പരിഹസിക്കുന്നു...
സന്ധ്യകള്‍ മരണത്തിന്‍റെ ദൂതന്മാരെപ്പോലെ 
മൌനമായ് എനിക്ക് ചുറ്റും കറങ്ങിത്തിരിയുന്നു...

ഒടുവില്‍...
ഈ ജനാലകള്‍ക്കപ്പുറത്ത്
തെക്കേ തൊടിയില്‍ അഗ്നിയില്‍ എരിഞ്ഞടങ്ങുന്ന 
ഒരു നുള്ള് ചാരം മാത്രം മാകുന്നു ...

Monday, January 6, 2014

അയിത്തം.

















മാറിപ്പോവുക ചാത്തന്‍ പുലയ
തമ്പ്രാനീ‍ വഴി വന്നീടും 
ഓടിപ്പുവുക കാളി പുലയത്തി 
തമ്പ്രാനീ‍  വഴിയെഴുന്നള്ളും ...

കുടുമയു മുരുളി കണക്കെ കുടവയറും
മുറുക്കി ചുവപ്പിച്ചോരു ചുണ്ടും
വീശി തെളിയ്ക്കാന്‍‍ നായരും 
കാമം തീര്‍ക്കാന്‍ അടിയാളത്തിയും
ബ്രഹ്മണ്യമങ്ങനെ  ജ്വലിച്ചൊരു കാലം ...

ശൂദ്രന്‍ നായരെ അകന്നു നില്‍ക്കുക
പതിനാറടിയും
പഞ്ചമ ഗണനീഴവ  മാറി നില്‍ക്കുക
മുപ്പത്തിരണ്ടടിയും
അധ:കൃതന്‍ പുലയ ദൂരെ പോവുക 
അറുപത്തി നലാടിയും ...

കൂട്ടി തൊടീല്‍ ‍ചെയ്യെന്നാകില്‍ 
കുളിയും തേവാരോം ചെയ്യേണം
മേലാളന്‍ വരുമെന്നോതി  
മുന്നേയോടും നായ‍ന്‍ മാര്‍ ...

ദരിദ്രനാമടിയാളന്‍ വേലചെയ്യും 
പാടവരമ്പില്‍ പച്ചിലയും മണ്ണും 
കൂട്ടിയടയാളം വച്ചിടേണം 
ഇക്കാഴ്ച കാണും സവര്‍ണ്ണരാവനെ-
യാട്ടിപ്പായിക്കും നായ കണക്കെ ...

നടക്ക വേണ്ടയീ   രാജാ വീഥിയിലും,
പഠിക്ക വേണ്ട നീ വേദങ്ങളും,
ധരിക്ക വേണ്ട നീ വസ്ത്രങ്ങളും,
വിളിക്ക വേണ്ട നീ നാമങ്ങളും, 
പ്രാര്‍ഥന കേള്‍ക്കാന്‍ ദൈവങ്ങളും വേണ്ട ...

ശൂദ്രന്‍ നായര്‍ക്കയിത്തമായാല്‍
ഖഡ്ഗമുയരും ശിരസ്സിനു കീഴെ
അരക്കു മീതെ വസ്ത്രം വേണ്ടാ 
നമ്മുക്കു നിന്നെ തിരിച്ചരിയേണം ...

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ 
മൃഗങ്ങള്‍ കണക്കെ 
മനുഷ്യ ജനമ്ത്തെ യറയിലടച്ചു  പകുത്തു 
തിന്നൊരു നികൃഷ്ട്ട കാലം ...

നുകത്തില്‍ ബന്ധിച്ചു നിലമുഴുമി-
പ്പിക്കും കാളകള്‍ കണക്കെ
മണ്‍ കൂനയിലയില്‍ കാടിവെള്ളം 
പകര്‍ന്നു നല്‍കി മോന്തി കുടിപ്പിക്കും 
ശ്വാനന്‍ കണക്കെ ...

അടിയള നാകിലും ഗൂഡമാം  
പൌരുഷം തീര്‍ക്കാന്‍ കാഴ്ച വെക്കേണം 
പ്രായമെത്തിയ കിടത്തികളെ
കാമം ശമിച്ചാല്‍ ചവച്ചു തുപ്പി 
ചവിട്ടി കൂട്ടുമവളുടെ നാഭിക്കു കിഴെ ...

കാലങ്ങളെരിഞ്ഞൊടുങ്ങി 
ഫ്യൂഡല്‍ ഹസ്ത ങ്ങളില്‍ ഭദ്രമാം
ചെങ്കോലും കിരിടവും തെറിച്ചു വീണു

അടിമത്വത്തിന്‍ നുക കയത്തിന്‍ കീഴില്‍ 
മൃഗം കണക്കെയെരിഞ്ഞൊടുങ്ങി-
യൊരു ജനത തന്നുള്ളില്‍
ആത്മ വിശ്വാസത്തിന്‍ തിരി-
തെളിച്ചാരാടിയ പോരാട്ടങ്ങള്‍
പുതിയ പ്രഭാതങ്ങള്‍ക്കു കരുത്തേകി ...


(കടപ്പാട് : അജയ് കുമാര്‍)

Wednesday, January 1, 2014

പുതുവത്സരാശംസകള്‍

















ചുമരില്‍ തൂക്കിയിട്ടിരുന്ന കലണ്ടര്‍ മാറ്റി പുതിയരെണ്ണം തൂക്കാന്‍ തിടുക്കം കൂട്ടുന്നു. മാസ നാമങ്ങളും, ദിന നാമങ്ങളും, നിര നിരയായ അക്കങ്ങളും ഒന്ന് തന്നെ.  വലിയ അക്കത്തിലുള്ള വര്‍ഷം മാത്രം മാറിയിരിക്കുന്നു ...! 

ഇന്നിന്‍റെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ നാളത്തെ പുലരിയുടെ പ്രതീക്ഷകളുമായി, പുതിയ സന്തോഷങ്ങളേയും പുത്തന്‍ കാര്യങ്ങളേയും കുറിച്ചു ഓര്‍ക്കാനുള്ള ദിവസം എന്നല്ലേ എല്ലാവരും പറയുന്നത് . ഒരിക്കല്‍ പോലും നടക്കാത്ത കാര്യങ്ങളേയും ഒരിക്കലും നടപ്പാക്കില്ലെന്നു ഉറപ്പിച്ചു കൊണ്ടു തന്നെ എടുക്കാന്‍ തീരുമാനിക്കുന്ന പ്രതിജ്ഞകളേയും കുറിച്ചോര്‍ക്കാന്‍ ഒരു ദിവസം. ഇന്നലെ വരെ ചിരിച്ചും കളിച്ചും കരഞ്ഞും ആഘോഷിച്ചും ഉല്ലസിച്ചും ഇണങ്ങിയും പിണങ്ങിയും നടന്ന കൂട്ടുകാര്‍ ഇന്നു ഉണ്ടോ ? ഇല്ല, പേപ്പര്‍ വായിക്കാന്‍ പറ്റുന്നില്ല, ടി.വി. നോക്കാന്‍ പറ്റുന്നില്ല, എവിടെയും കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതും,വേദനാ ജനകവുമായ വാര്‍ത്തകള്‍ മാത്രം. ഇന്നു ഈ ലോകത്തില്‍ ആര്‍ക്കും ആരേയും സ്നേഹിക്കാന്‍ കഴിയുന്നില്ല എന്നതാണ് സത്യം. എല്ലാം വെട്ടിപ്പിടിക്കാന്‍ ഉള്ള ഓട്ടത്തിനിടയില്‍,നമ്മുക്ക് എന്ത് നഷ്ട്ടപ്പെടുന്നു അല്ലെങ്കില്‍ എന്ത് നഷ്ട്ടപ്പെടുത്തുന്നു എന്ന് ഒരു നിമിഷം ചിന്തിക്കാന്‍ പോലും ഉള്ള മനസ്സോ സമയമോ ഇല്ല .., ഘടികാരത്തിന്‍റെ സൂചിയെക്കാള്‍ വേഗതയില്‍ ആണ് മനുഷ്യന്‍റെ ചിന്തകളും പ്രവര്‍ത്തികളും.  


ഞങ്ങള്‍ക്കു ഇന്നു ഒരു കഷണം ബ്രെഡ്‌-ഉം ഒരുഗ്ലാസ്‌ ചായയും, അല്ലെങ്കില്‍ തെരുവോരത്തെ പൈപ്പിലെ പച്ചവെള്ളം,മാത്രമായിരുന്നു ഭക്ഷണം എന്നു വിഷമത്തോടെ പറയുന്ന ഒരുപറ്റം ജനങ്ങള്‍ ഒരു വശത്ത്,ഇവരെയൊക്കെ കണ്ടിട്ടു ഫ്രൈഡ്‌ റൈസും-ഉം,മട്ടന്‍ ഫ്രയും,ഫ്രൂട്ട്‌ സലാഡ്‌-ഉം കഴിക്കുന്ന ഒരു ജനത മറുവശത്ത്, ശരീരം മറക്കാന്‍ ഒരുഉടുതുണിക്ക്‌ ഇരക്കുന്നവരേയും,ഒരു ആഘോഷത്തിനു ആയിരങ്ങള്‍ മുടക്കി മുന്തിയ ഇനം വേഷങ്ങള്‍ ധരിക്കുന്നവരും നമ്മുക്ക് മുന്നില്‍ ഉണ്ട്,പക്ഷേ ആരും കരുതുന്നില്ല ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണം എന്ന്... 

ശരിക്കുമോര്‍ത്താല്‍ എല്ലാ മനുഷ്യരും നിസ്സാരന്‍മാരും നിസ്സഹായരും ആണ്.എന്നിട്ടും ചിലരെന്താ ചിരിച്ചു കാണിക്കുന്നതു പോലും കണ്ടില്ലെന്നു നടിക്കുന്നു,നിസ്സാര കാര്യങ്ങള്‍ക്ക്‌ പോലുംതെറ്റിദ്ധരിച്ചു പിണങ്ങുന്നു, ആവോ? അറിയില്ല, ചിന്തിക്കാം...!! 

സ്വന്തം കാര്യങ്ങള്‍ ഓര്‍ത്തോര്‍ത്തിരിക്കുമ്പോള്‍ മറ്റുള്ള വരെക്കുറിച്ചോര്‍ക്കാന്‍ ഒരു നിമിഷമെങ്കിലും നീക്കി വെക്കാം. സഹായിക്കാന്‍ പറ്റില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാം.എല്ലാവരും ഇങ്ങിനെയൊക്കെ ചിന്തിച്ചാല്‍ ഈ ഭൂമി മൊത്തം ദൈവത്തിന്‍റെ സ്വന്തം ആകില്ലേ? ആവുമായിരിക്കും...!!അപ്പോ പിന്നെ ദൈവം സ്വന്തം ഭൂമിയെയും അതിലെ ജീവനുകളെയും നശിപ്പിക്കുമോ....? ഇല്ലായിരിക്കാം....!!പക്ഷേ ചിന്താശക്തിയുള്ള മനുഷ്യന്‍ അങ്ങനെ ചിന്തിക്കുന്നില്ല എന്നതാണ് പരമമായ സത്യം...,മനുഷ്യന്‍ മറിച്ച് ചിന്തിച്ചിരുന്നുവെങ്കില്‍ എന്നും ഈ ഭൂമി ദൈവത്തിന്‍റെ സ്വന്തം നാടാകുമായിരുന്നു...,എന്തായാലും പുതുവര്‍ഷത്തില്‍ എല്ലാര്‍ക്കും അല്‍പമെങ്കിലും സുഖവും സന്തോഷവും നല്‍കണേയെന്നു പ്രാര്‍ഥിക്കുന്നു.... എല്ലാകൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.....!!!.

Tuesday, December 24, 2013

ക്രിസ്തുമസ്

























നന്മയാല്‍ വിരിച്ച 
പുല്‍തൊട്ടിലില്‍ താരകള്‍ 
വിരിഞ്ഞു നിന്നൊരു 
രാത്രിയില്‍ ലോകരക്ഷകനാം 
യേശുനാഥന്‍ പുഞ്ചിരിച്ചു 
ഭൂജാതനായി....
അവന്‍റെ കണ്ണുകള്‍ 
നേര്‍ വഴിയേകി 
അവന്‍റെ വാക്കുകള്‍ 
മുന്നില്‍ പാതയൊരുക്കി
അവന്‍റെ സഹനം 
ജീവനില്‍ അമൃതേകി 
സ്വപ്നം പോല്‍ വീണ്ടും 
വന്നു ക്രിസ്തുമസ്


Wednesday, December 18, 2013

പ്രണാമം














നിന്നെ മറക്കാന്‍ ആവുന്നില്ല
നിന്നെ മറക്കുന്ന മനസ്സുകളാണ് ഏറെയും;
നിമിഷങ്ങള്‍ നിന്നില്‍ കുത്തിവെച്ച വേദനയുടെ
നിസഹയാവസ്ഥക്ക് ഒരു വര്‍ഷം ...

നിന്നെ മൂടിയ ഇരുളിന് ശക്തി കൂടുന്നു
നിഴലിച്ച സൂര്യ കിരണങ്ങളും
നീല വിരിയിട്ടു വന്ന നിലാ വെളിച്ചവും
നിന്നെ കണ്ടില്ലെന്നു നടിച്ചു; പുഞ്ചിരിക്കുന്നു

നിറം ചാര്‍ത്തിയ സ്വപ്‌നങ്ങള്‍ അമ്മയുടെ മനസ്സില്‍
നിലം പതിച്ചു പോയ ദിനങ്ങള്‍ അച്ഛന്റെ ഓര്‍മ്മയില്‍
നിശബ്ദമായി ആരോടോ അരിശം കാണിക്കുന്ന ചേട്ടനും
നിന്റെ ഓര്‍മ്മയുടെ ചൂടില്‍ വെന്തുരുകുന്നു ...

നിലവിളിക്കാന്‍ ആവാതെ നിലത്ത് വീണു;
നിശബ്ദമായി തേങ്ങിയപ്പോഴും;
നിയമം നിന്നില്‍ ദയയില്ലാതെ അലറി.
നിരത്തുകള്‍ നിനക്കായ്‌ മെഴുകുതിരി കൊളുത്തി ...

നികായം നിന്നെ വിട്ടു പോയപ്പോഴും
നികാമനങ്ങള്‍ ഒരു കൂട്ടം തലയില്‍ വെച്ചപോഴും;
നികുഞ്ചിതമാം നിയമങ്ങള്‍ നിന്‍റെ;
നികുഞ്ജം കണ്ടില്ലെന്നു നടിപ്പതെന്തേ ??


Thursday, December 5, 2013

മോഹഭംഗങ്ങള്‍

























എന്‍റെ സ്വപ്നങ്ങള്‍ക്ക്
കൂട്ടായി നില്‍ക്കുമെങ്കില്‍ 
പറയാതെ പോയോരാ വാക്കുകള്‍
ഞാനെന്‍  ജീവ രക്തത്തില്‍
ആലേഖനം ചെയ്യാം..

എന്നിലേക്കെത്തുന്ന നാള്‍ 
വായിക്കുവാന്‍, പ്രിയനെ, 
ഒരു ചുടു നിശ്വാസത്തിന്‍ 
അരികിലായ്  ഞാനുണ്ടാവും.

നിന്‍റെ പുഞ്ചിരിപ്പൂക്കള്‍ കാത്തിരുന്നെന്‍
പൂക്കാലമെല്ലാം പൊഴിഞ്ഞുപോയി

പറയാത്ത മൊഴികള്‍ക്ക്‌ 
കാതോര്‍ത്ത്‌; കാലം പോയതറിയാതെ
ഇന്നുഞാന്‍ മാത്രമായി.

ആമുഖം കാണാന്‍ കൊതിക്കുമീ
നയനങ്ങള്‍ തമസിന്‍ വിലാപകാവ്യത്തില്‍ അലിഞ്ഞിതല്ലാതായി.


നിന്‍റെ വരവിനായി
കാത്തിരുന്ന എന്‍ ജീവിതം 
വെറും കാത്തിരിപ്പിന്‍ സമസ്യയായി.

ഹൃദയത്തില്‍ എരിയുന്ന
ഓര്‍മ്മകള്‍ക്കൊരു കുളിര്‍ ‍മഴയായ്
എന്നു വരുമെന്നറിയാതെ, 
പറയാതെപോയൊരു വാക്കുകള്‍;
ഒരു കനലായ് എന്നില്‍ 
എരിഞ്ഞടങ്ങി.

നിന്നില്‍ അലിയാന്‍ കൊതിച്ച്,
ഞാന്‍ ഒരു മഴയായി പെയ്തിറങ്ങി.
ഇനി ഞാനുറങ്ങട്ടെ,
ഉണരാന്‍ കൊതിക്കാതെ;
പാഴ് സ്വപ്നങ്ങള്‍ വിരിച്ചിട്ട 
ശയ്യയില്‍......... ...


































Saturday, November 23, 2013

ഒരു ജന്മം എനിക്കായി ..



















നിന്‍റെ മൌനത്തില്‍‍ ഒളിപ്പിച്ച 
വാക്കുകള്‍‍ തേടി ഞാന്‍‍ അലഞ്ഞു 
പിന്നീട് നിന്‍റെ‍ മൌനം എന്നെ 
വാചാലയാക്കിയതും ഞാന്‍‍ അറിഞ്ഞു 
പ്രഭാതം പൂത്ത ദിനങ്ങളില്‍‍ നിന്നിലേക്ക്‌ 
ഇനിയുള്ള ദൂരം ഞാന്‍‍ അറിയുന്നു 

നീ തന്ന പൂക്കള്‍‍ കോണ്ട് 
ഒരു വസന്തം ഞാന്‍‍ തീര്‍‍ത്തു 
നീ തന്ന കിനാക്കള്‍‍ കോണ്ട് 
ഒരു ലോകവും ഞാന്‍‍ തീര്‍‍ത്തു 
നിന്‍റെ‍ ഓരോ വാക്കിന്‍‍ ചുവട്ടിലും
നീറും നൊമ്പ'ര കഥ ഞാനറിഞ്ഞു  

മഴ കൊണ്ട് വാടാത്ത പൂക്കള്‍‍ 
അതിലൊരു പൂവായി ഞാനും 
എന്‍‍ സ്വപ്നവും ... പ്രിയനേ  
ഒരു ജന്മം ഇനിയും എനിക്കായി ...

Monday, November 11, 2013

പെയ്തൊഴിയും പരിഭവങ്ങള്‍













ഇണങ്ങുവാന്‍ നാമെത്ര കാത്തിരുന്നു 
ഇഷ്ടത്തിന്‍ കനവെത്ര  നെയ്യതിരുന്നു
ഇരു മെയ്യും പിരിയാതെ നാമിരുന്നു 
ഇരു മനവും ഒന്നായി ചേര്‍ന്നിരുന്നു ... 

കണ്ണേറും  നാവേറും  നാം ഭയന്നു 
കാതോട് കാതോരം നാം കഥ പറഞ്ഞു 
കൈവിട്ടു നീ എന്നില്‍ നിന്നകന്നു 
കാരണം കാണാതെ ഞാനുഴന്നു ...

ഉള്ള് പറിച്ചു ഞാന്‍ തന്നതാണ് 
ഉള്ളത് ഞാനന്നേ പറഞ്ഞതാണ് 
ഉയിരും കൊണ്ടെന്നോ നീ പോയതാണ് 
ഉടലുരുകും ഉഷ്ണത്തില്‍ ഞാനേകയാണ് ...

കൂട്ട് പിരിച്ചവര്‍ക്കൊന്നുമില്ല 
കൂട്ടി ഇണക്കാനിന്നാരുമില്ല 
കൂട്ടിനെനിക്കെന്‍റെ പ്രാണനില്ല 
കാത്തു കരഞ്ഞിന്നു കാഴ്ചയില്ല ...

നീ തന്ന സ്നേഹമേ ഉള്ളിലുള്ളൂ 
നിന്‍ വര്‍ണ്ണ ചിത്രമേ നെഞ്ചിലുള്ളൂ 
നിന്‍ കാലൊച്ച കാതോര്‍ത്തുറങ്ങാറുള്ളൂ 
നീ പോയ വഴി നോക്കി ഉണരാറുള്ളു ...

മറു വാക്ക് കാത്തു നില്‍ക്കാതെ

മറുപടി ഒന്നും ചൊല്ലിടാതെ
മറയുന്നു നീയെന്‍  കണ്ണിര്‍ക്കടലില്‍
മായാത്തോരോര്‍മ്മയായി നീ എന്നില്‍  ...

Tuesday, October 29, 2013

പെയ്യാന്‍ മറന്ന മേഘങ്ങള്‍















കാണാതെയേറെക്കഴിഞ്ഞാല്‍ 
കണ്ണുകള്‍ക്കെന്തു മോഹം
കേള്‍ക്കാതെയേറെയിരുന്നാല്‍ 
കാതുകള്‍ക്കെന്തു ദാഹം

ഉദിക്കുമ്പോളര്‍ക്കനെന്തു ചന്തം 
സുവര്‍ണ്ണശോഭയാല്‍ പ്രഭാപൂരിതം

അസ്‌തമനസൂരൃന്‍റെ കിരണങ്ങള്‍ 
കൊണ്ട്ചാരുതയാര്‍ന്ന കനകകാന്തി
നൈമിഷികമെന്നോതി അരുണന്‍ 
ചിരിതൂകി വിലസിനില്‍പ്പൂ
മങ്ങുന്നൂ എന്നുടെ വര്‍ണ്ണശോഭ 
പോകുന്നു ഞാനന്ധകാരത്തിലേക്കായ് ...

അലയടിച്ചാര്‍ത്തിരമ്പും സാഗരമേ 
എന്തേ നീയിന്നിത്ര ശാന്തയായ്‌ 
പനിനീര്‍പ്പൂവിന്‍ പരിമളം പരത്തി 
ഒരുനനുത്തതെന്നലായ് നീയരികിലണഞ്ഞപ്പോള്‍  
അസ്വസ്തമാമെന്‍ മനസ്സിന്‍റെയുള്ളില്‍ 
ഭാവനാ മയൂരം നൃത്തമാടി 
മങ്ങി മരവിച്ചു മയങ്ങിക്കിടന്നോരേന്‍
സ്വപ്‌നങ്ങള്‍ ആലസ്യംവിട്ടുണര്‍ന്നെഴുന്നേറ്റിട്ട-
അന്നുതൊട്ടിന്നോളം വിഘ്‌നങ്ങളില്ലാതെ 
എന്നില്‍ ഭാവനാഗംഗയൊഴുകീടുന്നു ...

എന്നിലുറങ്ങുന്ന എന്നിലേയെന്നേ 
തട്ടിയുണര്‍ത്തിയ പൂങ്കുയിലേ
സ്വാഗതമോതുന്നു നിന്നെ ഞാനെന്നുടെ 
ഭാവനാലോകത്തിനുണര്‍ത്തുപാട്ടായ്‌
നിന്നുടെ മേനിതന്‍ നോവുകള്‍
എന്‍ഹ്യദയത്തിനേറ്റ മുറിവുകള്‍
നിന്‍റെ മനസ്സിന്‍റെ വേദന എനിക്കുതീരാത്തയാദന
നന്മയും തിന്മയും നിന്നിലെ വര്‍ണ്ണങ്ങള്‍ 
വെണ്‍മയാം ജീവിതം നിന്‍റെ കരങ്ങളില്‍ ...

Thursday, October 24, 2013

നീലാംബരി നീയെത്ര ധന്യ





















നിന്‍ മൊഴികളെക്കാള്‍ എത്രെയോ,
വാചാലമാണ്‌ നിന്‍ മൌനം 
നിന്‍ വദനത്തിന്‍ പ്രഭയില്‍ 
ദര്‍ശിക്കുന്നു ഉദയ സൂര്യകിരണങ്ങള്‍ 
പേടമാനിന്‍ വടിവൊത്ത നിന്‍ മിഴികള്‍
കനിഞ്ഞു നല്‍കിയതാരാണ് ...??

മിഴികളിലൊളിപ്പിച്ച നിന്‍  മൌനം
എന്‍റെ ഹൃദയത്തില്‍  കണ്ടുവല്ലോ!
എന്തോ,  പറയാതെ പറയാന്‍ 
വെമ്പുന്ന നിന്‍  മാനസം 
വാക്കുകളില്‍ കൊഴിയാതെ 
അധര വാതില്‍പ്പടിയില്‍ 
അറച്ചങ്ങു നില്‍ക്കുന്നുവോ ...??

നിന്‍റെ വാചാലതയില്‍  രാവും പകലും 
വഴിമാറിയപ്പോള്‍, നിന്നിലെ  മൌനം 
സന്ധ്യയെ നോക്കി കവിത കുറിച്ചുവോ ...??

തുളസിക്കതിരില ചൂടിയ
നനുത്ത കാര്‍കൂന്തലും 
ഈറന്‍ മുടിയിഴകളില്‍ നിന്നും
ഇറ്റിറ്റു വിഴുമാ നീര്‍ത്തുള്ളികളും
ഒരിറ്റു ചന്ദനം നെറ്റിയില്‍ ചാര്‍ത്തി
അഷ്ട്ടപതി താളത്തില്‍ ലയിച്ചു 
മിഴി കൂമ്പിയ നീയോ നീലാംബരി...

സുതാര്യ സുന്ദര ഹൃദയം സുസ്മിതത്താല്‍
പോഴിയുമധരം സുരഭില സൂര്യ വന്ദനം 
സുമുഖീ  നീലാംബരി നീയെത്ര ധന്യ ...!!




























Tuesday, October 22, 2013

ശവപ്പറമ്പിലെ പൂവ്


















പുലരി‍മഞ്ഞില്‍ പൂത്ത  പൂവാണ് ഞാന്‍ ...
ഈ ശവപ്പറമ്പില്‍ ആരും കാണാതെ
ആരോരുമറിയാതെ ഞാനും എന്‍ കിനാക്കളും 
എനിക്ക് കൂട്ടായി ആത്മാക്കളും കുറ്റിച്ചെടികളും

മഞ്ഞിന്‍ കുളിര്‍മ്മയും പകലിന്‍റെ ചൂടും
രാവിന്‍റെ ഭീതിയും മാത്രം വന്നു പോയി 
പലര്‍ ഇവിടെ മരണത്തിന്‍റെ ഭാണ്ഡവും പേറി നിന്നു 
ഞാന്‍ ഒരു നഷ്ട സ്വപ്നത്തിന്‍ കഥയുമായി 

ഇരവും പകലും കടന്നു പോയി 
ഒരിറ്റു സ്നേഹം കൊതിച്ചയെന്‍- 
ഹൃദയത്തെയാരാരും കണ്ടതില്ല
എങ്കിലും ഞാന്‍ ചിരി തൂകി നിന്നു 

ആരോരുമറിയാതെ കണ്ണുനീര്‍ പൊഴിച്ചു ഞാന്‍
മരണത്തിന്‍ കാറ്റേറ്റ് തളര്‍ന്ന എന്‍ ഇതളുകള്‍ 
ഒരിറ്റു സ്നേഹത്തിനായി കൊതിക്കവേ 
വിരസത ദിനങ്ങളായി കടന്നു പോകുമ്പോള്‍ 

ഒരു നാള്‍ മേഘങ്ങള്‍ സ്വപ്നങ്ങളുമായി പറന്നു വന്നു 
പൂമ്പാറ്റകള്‍ എന്നിലെ തേന്‍കുടിച്ചു എന്നെ തലോടി 
ഇളം തെന്നല്‍ വീണ്ടും എന്നില്‍ തളിര്‍ത്തു 
സ്വപനങ്ങളെന്നറിയാതെ ആശിച്ചുപോയി ഞാന്‍ 

ഈ വസന്തം അവസാനിക്കാതിരുന്നുവെങ്കില്‍
എങ്കിലും അറിയുന്നു, പൂവാണ് ഞാന്‍
ചാവുഗന്ധം ചുമന്നു നില്‍ക്കുന്ന 
ശവപ്പറമ്പിലെ ശവംനാറി പൂവ് ...

Monday, October 21, 2013

അവ്യക്തം














തെളിയാത്ത ചിത്രമായ്‌  മനസ്സിലെത്തി
മിഴിവാര്‍ന്ന രൂപമായ്  മുന്നിലെത്തി
മിഴിയടച്ചൊന്നു തുറക്കും മുന്‍മ്പേ 
ഒരുവാക്കും മിണ്‍ടാതെ നടന്നകന്നോ  നീ ...?

മാരിവില്ലിന്‍റെ സപ്‌ത വര്‍ണ്ണങ്ങള്‍ 
വാനിടത്തില്‍ ക്ഷണിക നേരമല്ലോ 
മായാതെ മാനത്തു നില്‍ക്കും പോലെവന്നു
ചേര്‍ന്നങ്ങണയുമുമ്പേ ഓടിയൊളിച്ചതെങ്ങോ നീ …?

നേരമേറെ കാത്തു നിന്നു ഞാന്‍
ആര്‍ക്കനങ്ങു അഴിയില്‍ മുങ്ങിതാണ 
നേരവും കഴിഞ്ഞു വീഥിയില്‍ 
ഇരുള്‍മൂടുവോളം കാത്തുനിന്നു ...

കത്തിതീര്‍ന്ന പകലുകള്‍ സന്ധ്യകള്‍ക്ക് 
വഴി മാറിയ വേളയില്‍ കാണുവാനേറെ 
കൊതിച്ച നേരത്ത് നിയങ്ങ് അകന്നുപോയെന്‍ 
ഓര്‍മ്മകളില്‍ പുലര്‍മഞ്ഞു വീണുടഞ്ഞ പോലെ ...

നിന്‍റെ സാമിപ്യം ഏറെ ഞാനിഷ്‌ട പ്പെടുന്നു 
നീയെന്‍ചാരേ വരാതിരിക്കുമ്പോള്‍ 
കുളിര്‍തെന്നലിനുപോലും ഉഷ്ണത്തിന്‍റെ തീക്ഷണത
നറുമൊഴികള്‍ക്കു പോലും നോവിന്‍റെ നീറ്റല്‍ ....

വാസനയില്ലാത്ത കുസുമമോ ...
ശ്രുതിയേതുമില്ലാ സംഗീതമോ ....
പൂക്കള്‍വിടരാത്ത പാഴ്‌മരമോ ...
അഹന്തയെന്ന വാക്കിന്‍റെ പര്യയായമോ നീ ...?

Wednesday, October 9, 2013

ഭോപ്പാല്‍
















ഞാന്‍ ഭോപ്പാലിലെ സ്ത്രീ ...
പെറ്റിടാത്ത , പേറിടാത്ത ഭോപ്പാലിലെ സ്ത്രീ 
ഒര്‍ക്കുന്നു ഞാനാ ഇരുണ്ട രാത്രിയെ
രാത്രി മയക്കത്തിലെപ്പോഴോ 
ഉയര്‍ന്നു പൊങ്ങി വിഷപ്പുക
ഞെട്ടിയുണര്‍ന്നു ഞാന്‍.ചുറ്റും കണ്ണോടിച്ചു 

കണ്‍കളില്‍ കാരമുളകിന്‍ നീറ്റലും
നിശ്വാസത്തിലഗ്നിയുമെരിഞ്ഞു
ചുറ്റുമെന്തെന്നറിയാതെ വാകീറീ 
ചോരനിറമുള്ള കുഞ്ഞുങ്ങള്‍
കത്താത്ത വഴിവിളക്കിന്‍ രോദനം
കേള്‍ക്കാതെയലറിയോടിത്തളര്‍ന്നുവീണു 
പാതി ചത്തജന്മങ്ങള്‍

നേരംപുലര്‍ന്നു കിളി നാദമില്ലാതെ
ഛര്‍ദ്ദിയും ചോരയുമൊഴുകി
പുഴയായി ഭവിച്ചതില്‍ 
വീര്‍ത്തുപൊങ്ങി ഭോപ്പാല്‍
യക്ഷികള്‍ പാര്‍ക്കും കരിമ്പന
കൂട്ടങ്ങള്‍ക്കിടയിലൂടോടിയും 
ചാടിയുംചിറകടിച്ചുമെത്തി 
രക്ത നേത്രങ്ങള്‍ ഉള്ള കാലന്‍ കഴുകന്‍മാര്‍ 
കൊത്തിയും മാന്തിയയും ഉന്മാദ 
നൃത്തമാടീ കരിംമ്പരുന്തുകള്‍ ...

ചീയാനൊരുങ്ങും ദേഹങ്ങള്‍ക്കിയിലൂടെ-
വിടെയൊക്കെയോ ഞരങ്ങിയും മൂളിയും 
ഹസ്തമിളക്കി കേണു ദാഹംകാമിച്ച ദുര്‍ ദേഹങ്ങള്‍
ഭോപ്പാലെരിഞ്ഞമര്‍ന്നു ചുറ്റും ചുടലക്കളങ്ങള്‍ പിറന്നു
മാംസം കത്തും തലനാരുകള്‍പുകയും ദുര്‍ഗന്ധംപരന്നു 
ഭോപ്പാലിന്നൊരുദ്യാനം കണ്ണില്ലാത്തോര്‍ കാതില്ലാത്തോര്‍
ആനത്തലയും ചെറുമുടലുമുള്ളോര്‍
കൌമാരത്തിലെപ്പഴൊ ആര്‍ത്തവമസ്തമിച്ചോര്‍ 
പാര്‍ക്കും പാഴ്ജന്മങ്ങള്‍ ജനിക്കുമൊരുദ്യാനം. 

(ഇതും അജയ് യുടെ കവിത , വേറിട്ട ഒരു സൃഷ്ടി.) 

Friday, September 27, 2013

ഋതുസംഹാരം.














“ഋതുസംഹാരം” മഹാകവി കാളിദാസന്‍റെതായി കരുതപ്പെടുന്ന ഒരു ലഘുകാവ്യമാണ്. ഋതുപരിവര്‍ത്തനവും അതിലൂടെ മനുഷ്യരുടേയും പ്രകൃതിയുടേയും നിരീക്ഷണവുമാണ് ഇതിന്‍റെ ഉള്ളടക്കം. 

ഭാരതീയ പശ്ചാത്തലത്തിലുള്ള ആറു കാലങ്ങളായ ഗ്രീഷ്മം, വര്‍ഷം, ശരത്ത്, ഹേമന്തം, ശിശിരം, വസന്തം എന്നിവകളെ കാമുകന്‍ കാമുകിക്ക് വര്‍ണ്ണിച്ചു  കൊടുക്കുന്നതാണ് ഇതിലെ ഇതിവൃത്തം.  ഒരോ ഋതുവിനും ഒന്ന് എന്ന കണക്കില്‍ ഗ്രീഷ്മവര്‍ണ്ണനം, വര്‍ഷവര്‍ണ്ണനം, ശരദ്വര്‍ണ്ണനം, ഹേമന്തവര്‍ണ്ണനം, ശിശിരവര്‍ണ്ണനം, വസന്തവര്‍ണ്ണനം എന്നിങ്ങനെ ആറു സര്‍ഗ്ഗളുണ്ട് ഈ കാവ്യത്തില്‍. ഋതുപരിവര്‍ത്തനം സ്ത്രീപുരുഷന്മാരുടെ ചേതോവികാരങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും കാമുകീ കാമുകന്മാരുടെ സല്ലാപകേളികള്‍ക്ക് ഏതൊക്കെ മട്ടില്‍ അവസരമൊരുക്കുന്നുവെന്നും വിവരിക്കുന്ന ഈ കാവ്യം ശൃംഗാരരസ പ്രാധാനമാണ്. 

<< ഗ്രീഷ്മവര്‍ണ്ണനം >>

കാമിനിമാര്‍ രാവുകളില്‍ വെണ്മാടങ്ങളില്‍ 
എത്തി സുഖമായി  ഉറങ്ങുന്നു
അവരുടെ മുഖദര്‍ശനത്തില്‍ നാണം
പൊറുക്കാനാവാത്തതിനാല്‍ 
ചന്ദ്രന്‍റെ മുഖം വിളറി വിവര്‍ണ്ണമാകുന്നു.

<< വര്‍ഷവര്‍ണ്ണനം >>

മഴവില്ല്, മിന്നല്‍ക്കോടി, 
ഇവ ആഭരണങ്ങളായ മേഘങ്ങള്‍, 
മനോഹരമായ കുണ്ഡലം, അരഞ്ഞാണം
ഇവയോടുകൂടിയ സുന്ദരാംഗിമാരെപ്പോലെ 
വിരഹദുഃഖിതരുടെ ഹൃദയം ഹരിക്കുന്നു.

<< ശരദ്വര്‍ണ്ണനം >>

രാത്രി കുമാരിയെപ്പോലെ നാള്‍ക്കുനാള്‍ വളര്‍ന്നു. 
അവര്‍ നക്ഷത്രജാലമാകുന്ന സുവര്‍ണ്ണഭൂഷകള്‍ അണിഞ്ഞു. 
മഴമുകിലിന്‍റെ മൂടുപടം നീക്കി നറുതിങ്കള്‍ വദനത്തില്‍ 
പുഞ്ചിരി വിരിഞ്ഞു തൂവെണ്ണിലാവാകുന്ന പട്ടുചേലയുടുത്തു.

<< ഹേമന്തവര്‍ണ്ണനം >>

ഒരു യുവസുന്ദരി പ്രഭാതത്തില്‍ കരത്തില്‍ പിടിച്ച 
വാല്‍ക്കണ്ണാടിയില്‍ നോക്കി വദനത്തില്‍ ചായങ്ങള്‍ അണിയുന്നു
കാന്തന്‍ നുകര്‍ന്നപ്പോള്‍ പല്ലുപതിഞ്ഞു പോറല്‍ 
പറ്റിയ ചുവന്ന അധരങ്ങള്‍ വലിച്ചുനോക്കുന്നു.

<< ശിശിരവര്‍ണ്ണനം >>

താംബൂലം, കളഭലേപനങ്ങള്‍ ഇവയേന്തി 
പുഷ്പാസവത്താല്‍ മുഖം ഗന്ധഭരിതമാക്കി 
അകില്‍ധൂമപരിമളം നിറയുന്ന കിടപ്പറകളിലേയ്ക്ക് 
കാമിനിമാര്‍ സമുത്സുകരായി കടന്നുചെന്നുന്നു. 

<< വസന്തവര്‍ണ്ണനം >>

തേന്‍ മാവിന്‍റെ ആസവും മോന്തി 
മദം പിടിച്ച ഇണയില്‍ രാഗം വളര്‍ന്ന 
ആണ്‍ കുയിലുകള്‍ ചുംബനം നല്‍കുമ്പോള്‍, 
ചാടുവാക്യങ്ങള്‍ മുരണ്ട് താമരപ്പൂവില്‍ 
വണ്ട് ഇണയ്ക്ക് പ്രിയമരുളുന്നു.

Wednesday, September 25, 2013

നള ദമയന്തി (കഥ)




















വിദര്‍ ഭരാജ്യത്തെ രാജാവായിരുന്നു ഭീമന്‍. ദീര്‍ഘകാലം സന്താനഭാഗ്യമില്ലാതിരുന്ന ഭീമരാജാവിന്‍റെ കൊട്ടാരത്തില്‍ ഒരിക്കല്‍ ദമനന്‍ എന്ന മഹര്‍ഷി എത്തുകയും രാജാവിന്‍റെ സത്കാരത്തിലും ധര്‍മനിഷ്ഠയിലും സന്തുഷ്ടനായ മഹര്‍ഷി സന്താനഭാഗ്യമുണ്ടാകുമെന്ന് അനുഗ്രഹിക്കുകയും ചെയ്തു. രാജാവിന് മൂന്ന് പുത്രന്മാരും ഒരു പുത്രിയും ജനിച്ചു. ഇവര്‍ക്ക് ദമന്‍, ദാന്തന്‍, ദമനന്‍, ദമയന്തി എന്നിങ്ങനെ പേര് നല്കി. രൂപസൗഭാഗ്യത്താലും അനന്യമായ ഭാവൗത്കൃഷ്ട്യത്താലും ദമയന്തി ദേവന്മാരെപ്പോലും ആകര്‍ഷിച്ചു.

ഈ കാലത്തുതന്നെ നിഷധരാജ്യത്തെ രാജാവായ വീരസേനന് നളന്‍ എന്ന ധര്‍മിഷ്ഠനും അതുല്യ പ്രതിഭാധനനുമായ പുത്രനുണ്ടായിരുന്നു. ഒരിക്കല്‍ നളന്‍റെ സമീപത്തെത്തിയ രാജഹംസങ്ങള്‍ ദമയന്തിയുടെ ഗുണഗണങ്ങളെക്കുറിച്ച് നളനോട് പറയുകയുണ്ടായി. ഈ ഹംസങ്ങള്‍തന്നെ നളന്‍റെ ഗുണഗണങ്ങളെക്കുറിച്ച് ദമയന്തിയോടും പറയുകയും അവര്‍ തമ്മില്‍ അനുരാഗബദ്ധരാവുകയും ചെയ്തു.
ദമയന്തിയുടെ സ്വയംവരത്തിന് രാജാക്കന്മാരും ഇന്ദ്രന്‍, വരുണന്‍, അഗ്നി, യമന്‍ എന്നീ ദേവന്മാരും എത്തിച്ചേര്‍ന്നു. നളന്‍റെ വ്യക്തിത്വം മനസ്സിലാക്കിയ ദേവന്മാര്‍ ദമയന്തി നളനെയാണ് വരിക്കുന്നതെന്നു മനസ്സിലാക്കി തങ്ങള്‍ ദമയന്തിയെ പത്നിയായി ലഭിക്കാനാഗ്രഹിക്കുന്നതായി നളന്‍തന്നെ ദമയന്തിയെ അറിയിക്കണമെന്ന് അഭ്യര്‍ഥിച്ചു. ദേവന്മാര്‍ നല്കിയ തിരസ്കരണിവിദ്യ ഉപയോഗിച്ച് നളന്‍ അന്തഃപുരത്തില്‍ പ്രവേശിച്ച് ദമയന്തിയോട് ദേവന്മാരുടെ ആഗ്രഹം അറിയിച്ചു. ദമയന്തി ആ ആഗ്രഹം സ്വീകരിച്ചില്ല. താന്‍ നളനെയാണ് വരിക്കുന്നത് എന്ന തീരുമാനം അറിയിച്ചു. സ്വയംവര സദസ്സില്‍ നാലുദേവന്മാരും നളന്‍റെ സമീപം നളന്‍റെ അതേ രൂപത്തില്‍ പ്രത്യക്ഷരായി. യഥാര്‍ഥ നളനെ തിരിച്ചറിയാന്‍ ദേവന്മാര്‍ തന്നെ സഹായിക്കണം എന്നു ദമയന്തി ദേവന്മാരോടു പ്രാര്‍ഥിച്ചപ്പോള്‍ ദമയന്തിയുടെ സ്വഭാവ മഹിമയില്‍ സന്തുഷ്ടരായ ദേവന്മാര്‍ അവരവരുടെ രൂപം സ്വീകരിക്കുകയും നളനെയും ദമയന്തിയെയും അനുഗ്രഹിക്കുകയും അനേകം വരങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്തു.

നളദമയന്തീ വിവാഹത്തിനുശേഷം ദേവലോകത്തേക്കു പോയ ദേവന്മാര്‍ മാര്‍ഗ്ഗമധ്യേ കലിയെയും ദ്വാപരനെയും കണ്ടുമുട്ടി. ദമയന്തീസ്വയംവരത്തിനു തിരിച്ചതായിരുന്നു ഇരുവരും. ദമയന്തി നളനെ വരിച്ചതറിഞ്ഞ് കുപിതരായ അവര്‍ നളദമയന്തിമാരെ വേര്‍പിരിക്കുമെന്നും നളനെ രാജ്യഭ്രഷ്ടനാക്കുമെന്നും ശപഥം ചെയ്തു. നളന്‍റെ സഹോദരനായ പുഷ്കരനെ വശത്താക്കി കള്ളച്ചൂതുകളിയിലൂടെ നളന്‍റെ രാജ്യം പുഷ്കരനു സ്വന്തമാക്കി നല്കി. ഗത്യന്തരമില്ലാതെ നളന്‍ ദമയന്തിയുമൊത്ത് വനത്തില്‍ പോയി. നളന്‍റെ തോല്‍വി കണ്ട ദമയന്തി തേരാളിയായ വാല്‍ഷ്ണേയനെ വരുത്തി പുത്രനായ ഇന്ദ്രസേനനെയും പുത്രിയായ ഇന്ദ്രസേനയെയും വിദര്‍ഭ രാജധാനിയിലെത്തിച്ചിരുന്നു.
കാട്ടില്‍ അലഞ്ഞുനടന്ന നളദമയന്തിമാര്‍ അത്യന്തം പരിക്ഷീണരായി. ദമയന്തി ക്ഷീണംമൂലം ഉറങ്ങിക്കിടക്കുമ്പോള്‍ കലിബാധിതനായ നളന്‍ ദമയന്തിയെ ഉപേക്ഷിച്ചിട്ട് വനത്തിന്‍റെ ഉള്ളിലേക്കു പോയി. ഉറക്കമുണര്‍ന്ന ദമയന്തി നളനെ കാണാതെ വിലപിച്ചു. ഈ സമയം ഒരു പെരുമ്പാമ്പ് ദമയന്തിയെ ആക്രമിച്ചു. ഉറക്കെ നിലവിളിച്ച ദമയന്തിയെ ഒരു കാട്ടാളന്‍ രക്ഷിച്ചു. എന്നാല്‍ കാട്ടാളന്‍ ദമയന്തിയെ തന്‍റെ പത്നിയാകുന്നതിനു നിര്‍ബന്ധിക്കുകയും ദമയന്തി ആ ആഗ്രഹം നിഷേധിച്ചപ്പോള്‍ ബലാത്ക്കാരമായി ദമയന്തിയെ സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. മറ്റു മാര്‍ഗ്ഗമില്ലാതെ ദമയന്തി കാട്ടാളനെ ശപിച്ച് ഭസ്മമാക്കി.

വനത്തില്‍ അനന്യശരണയായി നടന്ന ദമയന്തി അതുവഴി കടന്നുപോയ ഒരു കച്ചവട സംഘത്തെ കണ്ട് അവരോടൊപ്പം യാത്രയായി. അവര്‍ ദമയന്തിയെ ചേദിരാജ്യത്തെത്തിച്ചു. മലിനവേഷത്തോടെ ഒരു ഭ്രാന്തിയെപ്പോലെ കാണപ്പെട്ട ദമയന്തിയെ ചേദി രാജാവിന്‍റെ രാജ്ഞി കൊട്ടാരത്തിലേക്കു വരുത്തുകയും അവിടെ അഭയം നല്കുകയും ചെയ്തു. എന്നാല്‍ ദമയന്തി താന്‍ ആരാണെന്ന സത്യം അറിയിച്ചില്ല.
ദമയന്തിയെ ഉപേക്ഷിച്ചുപോയ നളന്‍ കാട്ടുതീയില്‍ നിന്ന് കാര്‍ക്കോടകന്‍ എന്ന നാഗരാജനെ രക്ഷിച്ചു. കാര്‍ക്കോടകന്‍റെ ദംശനത്താല്‍ നളന്‍ വിരൂപനായി. എന്നാല്‍ നളന്‍റെ വൈരൂപ്യം ആ സമയത്ത് ഒരു അനുഗ്രഹമാകുമെന്നും അയോധ്യാരാജാവായ ഋതുപര്‍ണന്‍റെ സാരഥിയായി ബാഹുകന്‍ എന്ന പേരില്‍ നളന്‍ കുറച്ചുനാള്‍ ജീവിച്ചശേഷം ദമയന്തിയുമായി പുനസ്സമാഗമമുണ്ടാകുമെന്നും നാഗരാജാവ് അറിയിച്ചു. സ്വന്തം രൂപം വേണ്ടപ്പോള്‍ ധരിക്കുന്നതിന് ദിവ്യമായ രണ്ട് വസ്ത്രങ്ങള്‍ കാര്‍ക്കോടകന്‍ നളനു നല്കി. അയോധ്യാ രാജധാനിയിലെത്തിയ ബാഹുകന്‍ രാജാവായ ഋതുപര്‍ണന്‍റെ തേരാളിയായി കഴിഞ്ഞുകൂടി.

നളനെയും ദമയന്തിയെയും അന്വേഷിക്കുന്നതിന് വിദര്‍ഭരാജാവ് എല്ലാ ദേശത്തേക്കും അയച്ച ബ്രാഹ്മണരില്‍ ഒരാള്‍ ദമയന്തിയെ തിരിച്ചറിയുകയും ചേദിരാജാവിന്‍റെയും രാജ്ഞിയുടെയും അനുഗ്രഹാശിസ്സുകളോടെ ദമയന്തി വിദര്‍ഭരാജ്യത്തെത്തുകയും ചെയ്തു. നളനെ കണ്ടെത്താതെ തനിക്ക് ജീവിതം സാധ്യമല്ലെന്ന് ദമയന്തി പിതാവിനെ അറിയിച്ചു. നളനെ അന്വേഷിച്ചിരുന്ന ബ്രാഹ്മണരില്‍ പര്‍ണാദന്‍ എന്ന ബ്രാഹ്മണന്‍ താന്‍ അയോധ്യയില്‍വച്ച് ബാഹുകന്‍ എന്ന തേരാളിയെ കാണുകയും അയാള്‍ ദമയന്തിയെപ്പറ്റി പല കാര്യങ്ങളും അന്വേഷിക്കുകയും ചെയ്ത വിവരം വിദര്‍ഭരാജാവിനെ അറിയിച്ചു. ദമയന്തിയുടെ ആവശ്യപ്രകാരം, ദമയന്തിയുടെ രണ്ടാം സ്വയംവരം അടുത്ത ദിവസം നടക്കുന്നതായി ഋതുപര്‍ണനെ അറിയിക്കുന്നതിന് സുദേവന്‍ എന്ന ബ്രാഹ്മണനെ അയച്ചു. അത്രയും സമയംകൊണ്ട് നളനു മാത്രമേ തേര്‍ തെളിച്ച് വിദര്‍ഭരാജ്യത്ത് എത്താന്‍ സാധിക്കൂ എന്ന് ദമയന്തി മനസ്സിലാക്കിയിരുന്നു.

ഋതുപര്‍ണനുമൊത്ത് കൊട്ടാരത്തിലെത്തിയ ബാഹുകനെ ദമയന്തി തിരിച്ചറിയുകയും നളനെ കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു രണ്ടാം സ്വയംവരം എന്ന അസത്യം പറയേണ്ടിവന്നതെന്നറിയിക്കുകയും ചെയ്തു. ഈ സമയത്ത് 'ദമയന്തി നളനെ മാത്രമേ ചിന്തിച്ചിരുന്നുള്ളൂ'എന്ന് അശരീരി ഉണ്ടാവുകയും ദേവന്മാര്‍ പുഷ്പവൃഷ്ടി ചെയ്യുകയുമുണ്ടായി. നളന്‍ നാഗരാജാവു നല്കിയ വസ്ത്രം ധരിച്ച് തന്‍റെ യഥാര്‍ഥ രൂപം നേടി. സൈന്യസമേതം നിഷധ രാജ്യത്തെത്തിയ നളന്‍ ചൂതുകളിയിലൂടെത്തന്നെ പുഷ്കരനെ തോല്പിച്ച് രാജ്യം സ്വന്തമാക്കി. എന്നാല്‍ പുഷ്കരനെ സുഹൃത്തായിത്തന്നെ പരിഗണിച്ചു.