Tuesday, March 24, 2015

നിഴല്‍















പാതി മയങ്ങിയ പകലുകളും.           
മൂകമായ് ഓടി മറയുന്ന സന്ധ്യകളും       
വിരസമായി എത്തുന്ന രാത്രിയും,                        
വാചാലമാം നിശബ്ദതയില്‍              
ആത്മാഹൂതി ചെയ്ത മനസ്സും    
ഇന്നെനിക്ക്‌  സ്വന്തം               
വെളിച്ചം തേടും നിഴലെന്ന പോല്‍.

വിമോചിത.




















ആഴി നിന്നരികില്‍
പ്രണയവുമായി വന്നാല്‍ 
നീയവനെ പരിണയിക്കുക.


നീ പഞ്ചരത്തില്‍നിന്നും
വിമോചിതയായി,
ചിറകു വിരിച്ച്
ആത്മാവിന്‍റെ ലോകത്തേക്കു
പറന്നുയരും വരെ...

വൃദ്ധ


















കരം പുണര്‍ന്നു നടക്കുവാനീ 
ക്ഷണിക ജീവിതത്തില്‍ ആരുമേയില്ലെനിക്ക്

നീറിയമരും കിനാവിന്‍  ചെങ്കനല്‍  
നിറച്ചതിടനെഞ്ചില്‍ ഇത്തിരി ചൂടുള്ള ചാരം 

ഉറവ പോലൊഴുകിയതൊത്തിരി കണ്ണുനീര്‍
ഓര്‍ക്കവേ പടരുമെന്‍ തൊണ്ടയില്‍ നനവുനീര്‍
  
ബലിയിലച്ചോറിനായ്  കൂട്ടയോട്ടമോ,
കലപില കൂട്ടുമീ കാക്കക്കൂട്ടങ്ങളെ!!

കാലടി കൊണ്ട് ഞാന്‍ ആറടി കോറിയും 
കാലനെ കാത്തെന്റെ കാഴ്ചയും കരിയലായ് 

ചിതയില്‍ ചികഞ്ഞു ഞാന്‍ ശവമായ് ശയിക്കവേ 
ചിതലരിച്ചവസാനം ചിതയും ചെമ്മണ്ണായ്

ഞാന്‍ ചൊല്ലിയ പ്രണയം




















വിണ്ണിന്‍ നനവും , മണ്ണിന്‍ ഗന്ധവുമുള്ളോരു
സ്വര്‍ഗ്ഗപൂങ്കാവനത്തിലൊരു നാള്‍
വിരുന്നുകാരനായി ഞാന്‍ കയറവേ 
എന്‍ വിഷാദ വദനത്തിനു പോലും 
മഴവില്ലിന്‍ ചാരുതയേകി.

ഒരു നിമിഷമാത്ര ചിന്താമുഖനായ്‌ ‍
പൂവിനോട് ചില്ലിയെന്‍ പ്രണയം.
അവളോ തലതാഴ്ത്തി നീരസം കാണിച്ചു.

അതുവഴി വന്നൊരു  പൂങ്കാറ്റിനോടും
ചൊല്ലിയെന്‍ പ്രണയം
ഒരുമാത്ര നിന്ന ശേഷം,  കാറ്റുമൂളി 
പറത്തിക്കളഞ്ഞെന്‍ പ്രണയം

പിന്നെ മൊഴിഞ്ഞുവെന്‍ പ്രണയം
വിരിഞ്ഞു നില്‍ക്കും മേഘത്തോട്.
കേട്ടമാത്രയില്‍ കാര്‍മേഘങ്ങളേ 
കൂട്ടുപിടിച്ച് എന്നെ കരയിച്ചു

വൃണിതമായോരെന്‍‍ മാനസവുമായി 
വസന്തത്തിന്‍ അരുകിലെത്തി 
ചൊല്ലിയെന്‍  പ്രണയം .

പൂവിന്‍ നറും‌മണം, കാറ്റുപരത്തി 
മേഘങ്ങള്‍ സന്തോഷാശ്രു പൊഴിച്ച്
വസന്തത്തിന്‍ പ്രണയം എന്നെ പുളകിതയാക്കി....

Monday, March 16, 2015

ചിത്രാപൌര്‍ണ്ണമി





















പൊന്‍ വെയില്‍ വിതറുമാ സായന്തനത്തില്‍
അന്തിമലരിന്‍ മാറില്‍ ചേര്‍ന്നൊരു 
സുഖ നിദ്ര കൊതിച്ച പകല്‍ മേഘങ്ങള്‍ 
നീലപ്പുതിനുള്ളിലലിയാന്‍ തിടുക്കം കൂട്ടവേ,

ചിത്രാപൌര്‍ണ്ണമി പട്ടുടയാടകള്‍ ‍
ഞൊറിഞ്ഞുടുത്തുവന്നു... 
ശ്രുതി മീട്ടി രാപ്പാടികള്‍ , 
കാറ്റു കവിതയും മൂളവേ, 
പനിമതി വാനിലുദിച്ചുവല്ലോ....

തടവറ

















ശോണ മേഘങ്ങള്‍ പോലെയുള്ള
കുന്നിന്‍ ചരുവുകള്‍

പ്രകൃതിയുടെ  വശ്യത 
പുല്ലുകളുടെ  സമൃദ്ധി

ഈ പ്രകൃതി സൌന്ദര്യം 
കണ്‍ കുളിര്‍ക്കെകണ്ടിട്ടും

ഓര്‍മ്മകളുടെ തടവറ ഭേദിച്ച്
എനിക്ക് പുറത്തിറങ്ങാനവുന്നില്ല.



Thursday, January 15, 2015

ഭാവപ്പകര്‍ച്ചകള്‍
















പകല്‍ പടിയിറങ്ങിപ്പോയ വഴിയിലൂടെ
സന്ധ്യയും കടന്ന്‌ ഇരവെത്തിയിരുന്നു
സന്ധ്യയുടെ മൌനവും, കടലിലെ തിരയും
ഇരവിന്‍റെ നിഗൂഡതയായിരുന്നു...

ഭൂവമ്മയുടെ നെടുവിര്‍പ്പുകളുടെ താളമത്രേ
വിരഹവും, വിഷാദവും, കണ്ണീരും
ആര്‍ത്തിരമ്പി പെയ്യുന്ന തുലാമഴയുടെ
കൂട്ടുകരത്രേ മിന്നലും , ഇടിനാദവും...

പ്രകൃതിയുടെ ഭാവമാറ്റത്തിന്‍
മുഖപടം ചാര്‍ത്തിയെത്തുന്ന
ഋതുക്കള്‍ തീര്‍ത്തോര ഋതുഭേദങ്ങളത്രേ
മഞ്ഞും, വെയിലും, മഴയും...

പ്രപഞ്ച സംഹാര‍ താണ്ഡവത്തിന്‍
പകര്‍ച്ചയത്രേ കൊടുംകാറ്റും,
ഭൂചലനവും, പേമാരിയും.....

Friday, January 2, 2015

കാലമേ നീയാര് ?




















സൂര്യതാപത്തിലുരുകാതെ 

ചാന്ദ്രസ്വപ്നങ്ങളില്‍ മയങ്ങാതെ 

പുലരും വരെ, ഞാന്‍

കടമെടുക്കുന്നീ തെരുവീഥികളെ 

നീ പോലുമറിയാതെ ജാലകത്തിനപ്പുറം 

അസ്ഥിപഞ്ചരമായി നില്‍ക്കും മരങ്ങള്‍.


ഇലകളടര്‍ന്ന് ഈ മുറ്റമാകെ നിറഞ്ഞതും,

മഴപെയ്തീ തൊടിയാകെ നനഞ്ഞതും

ഞാനറിഞ്ഞില്ല...ഒരുവേള എല്ലാം

സ്വപ്നമെന്നറിഞ്ഞപ്പോള്‍

കാലമെന്നെ നോക്കി പരിഹസിച്ചു....

എന്‍റെ സ്വപ്നങ്ങള്‍ക്ക് അതിര്‍ത്തി

നിര്‍ണ്ണയിക്കുവാന്‍ കാലമേ നീയാര് ?

Wednesday, December 31, 2014

നിരയില്ലാതെ വരികള്‍






കറുത്ത കിനാക്കളാം മേഘപാളികള്‍
ഒന്നൊന്നായി വകഞ്ഞു  മാറ്റി
വിണ്ണിന്‍റെ നീലിമയിലലിഞ്ഞു ചേര്‍-
ന്നൊരു  കവിതയെഴുതുവാന്‍ കൊതിച്ചു.
അയനം കാത്ത നയനങ്ങള്‍ പായിച്ചു 
വാനം വിരിച്ചിട്ട വീഥികളില്‍
വരികള്‍ക്കായി  ഞാനലഞ്ഞു ...

സ്വപ്നങ്ങള്‍ക്കായി വെഞ്ചാമരം വീശും,
മേഘങ്ങളെ നോക്കി പുഞ്ചിരിതൂകി.
നക്ഷത്രജാലം മിന്നുന്ന പാതകളില്‍
വാചാലമാം മൌനത്തെയും കാത്തുനിന്നു.
ഒരു വരിപോലും കവിതക്കായി
കുറിക്കുവാന്‍ ആയില്ലെനിക്ക്...

ഇല കൊഴിഞ്ഞ വൃക്ഷാസ്ഥികള്‍
തളിരിടുമ്പോള്‍ കവിത കുറിക്കുവാനെനിക്കായി.
എന്നാല്‍ ഇന്നോ,
വസന്തമില്ലാ പൂത്തുലയുവാന്‍
വര്‍ഷമില്ല തളിരിലകള്‍ നീട്ടുവാന്‍
ശിശിരമില്ല  ഇലകള്‍ പൊഴിക്കുവാന്‍
ഹേമന്തവുമില്ല  ഇളവെയിലേല്‍ക്കുവാന്‍...

ഇരവും പകലും കാത്തിരുന്നു ഞാന്‍ 
ഒരു വരി കുറിക്കുവതിനായി...
എന്നിലെ കവിതകള്‍ പിറക്കും  കരങ്ങള്‍
വിറങ്ങലിച്ചു നില്‍ക്കുവതെന്തേ.
കരളിനുള്ളിലെ കടലാസ്സു  ചീളുകള്‍
കരിപുരണ്ടു പോയോ?
തൂലികത്തുമ്പില്‍ നിന്നുതിര്‍ന്ന ചായവും
വരക്കുന്നുവല്ലോ ചലനമില്ലാത്ത ചിത്രങ്ങള്‍.

വറ്റിയ ഒരരുവിപോലെ,  കൂട്ടം തെറ്റി-
യൊരജത്തെ പോലെ,  അലയുകയാണെന്‍ മനം..
ഭാവനതന്‍ സമ്പാദ്യച്ചെപ്പില്‍
ചോര്‍ച്ച ഉണ്ടായതു പോല്‍.
ചേര്‍ച്ചയില്ലാത്ത  വാക്കുകള്‍തന്‍ കൂട്ടം
വരിതെറ്റിയ ഉറുമ്പിന്‍ കൂട്ടംപോല്‍
കടലാസ്സിന്‍ വിരിമാറിലെന്നെ നോക്കി
പരിഹസിച്ചങ്ങിനെ അലഞ്ഞു തിരിയുന്നു..

Monday, December 29, 2014

എന്നിലെ കവിത





















സൂര്യനെ മറയിച്ചെത്തും മഴ മേഘങ്ങളെ
നോക്കി ഞാന്‍ കവിത കുറിക്കുന്നു 
എന്‍റെ കവിതകള്‍  ചില്ലുകുപ്പിയിലടച്ച
വളപ്പൊട്ടുകളിലെ നിറഭേദങ്ങള്‍. 

മഴമേഘങ്ങള്‍  പകുത്തുനല്‍കിയ
മഴവില്ലിന്‍ ചീളുകള്‍ പെറുക്കിയെടുത്ത്‌
കൂടു പണിയാന്‍ പാറിനടക്കും പക്ഷികള്‍
എന്‍റെ കവിതകള്‍ക്കായി കാതോര്‍ത്തിരുന്നു..!

പകലിന്‍ സുതാര്യതയും,
രാത്രിയുടെ നിഗൂഡതയും
എന്‍റെ കവിതകളുടെ കൂട്ടുകാരായി...
എങ്കിലും , ഒരു കവിതയിന്നുമെന്നില്‍ 
ബാക്കിയായി നില്‍പ്പൂ.....!!

Thursday, December 18, 2014

മാനത്തെ കള്ളന്‍





















കിഴക്കു നിന്നും പടിഞ്ഞാട്ടേക്ക്
പകലന്തിയോളം ഭൂമിയില്‍ അലഞ്ഞങ്ങനെ!
പിന്നെയോ, തിരികെ രാവു മുഴുവന്‍ ആഴിയിലും
വേപഥു പൂണ്ടു നടപ്പുണ്ടങ്ങനെ സുര്യന്‍...!!

എന്നാല്‍ ചന്ദ്രനോ ? 
അന്തിചോപ്പണിഞ്ഞു നില്‍ക്കും സുര്യനില്‍ നിന്നും 
പ്രണയാര്‍ദ്രയായി കൈനീട്ടി വാങ്ങിയോരാ 
രാവിനെ,  മാറോടു ചേര്‍ത്തിറുകെ പുണര്‍ന്ന്
ഭൂമിയെ തമസിന്‍ കമ്പളം മാറ്റാനനുവദിക്കാതെ  
ഒരു കള്ളനെപ്പോലെ  നില്‍പ്പൂ!!

Tuesday, December 16, 2014

എന്‍റെ ഇന്നലെകള്‍





















ഞാന്‍ നടന്ന വഴികളില്‍ പൂക്കള്‍
വിരിച്ചതെന്നമ്മ!

പിച്ച വെച്ച പാദങ്ങള്‍ക്ക് വളര്‍ച്ചയുടെ പടവുകളില്‍ 
കരുത്തായി നിന്നതെന്നച്ഛന്‍!!

ക്ഷീരപഥത്തിലെ മിന്നും താരകങ്ങളെകാട്ടി
കഥപറഞ്ഞുത്തന്നതോ എന്‍ മുത്തച്ചന്‍!

ജാലകപ്പാളിക്കുമപ്പുറം നീളുന്ന നീരദചിത്രങ്ങളെ 
കാട്ടി കവിത ചൊല്ലിത്തന്നതെന്‍ മുത്തശ്ശി!! 

മഞ്ചാടിക്കുരുവും, കാട്ടിലഞ്ഞിയും 
മഴവില്ലും കാട്ടിത്തന്നതോ, എന്‍ ഏട്ടന്‍....

പുളിമാങ്ങ പെറുക്കി ഉപ്പുകൂട്ടി 
നുകരുവാന്‍ പഠിപ്പിച്ചതെന്നെട്ടത്തി!.

തറവാട്ടിലെ കിഴക്കേത്തൊടിയില്‍,
തമസില്‍ ഒളിച്ചിരിക്കും കാവിന്നുള്ളില്‍  
പാമ്പിന്‍പടം കാട്ടി പേടിപ്പിച്ചതോ
എന്‍ കളിക്കൂട്ടുകാരന്‍ ....

എല്ലാം ഇന്നലെ എന്നപോലെന്‍ 
നിദ്രയില്‍ ഉണര്‍ന്നിടുന്നു.

കാലമെത്ര കഴിഞ്ഞെന്നാലും 
എന്‍ ഹൃത്തിലിപ്പോഴും,
അണയാതെ കത്തുന്നേന്‍ ഓര്‍മ്മകള്‍..

Friday, December 12, 2014

രാവിന്‍റെ പരിഭവം.





















നീല വിഹായസ്സില്‍ വിഹരിക്കും 
നിലാവേ ഇന്നു നിന്നേ കണ്ടതില്ല ..
പുഞ്ചിരി പൊഴിക്കും പലോളി ചന്ദ്രാ 
നിന്നെയുമിന്നു കണ്ടതില്ല..
ഇമ ചിമ്മി വിരിയുന്നീ നഭസ്സിലെ താരങ്ങളേ 
എന്തെ മാനം മൂടിയമേഘക്കീറിനുള്ളില്‍
ഒളിച്ചിരിപ്പൂ.....
രാവിന്‍റെ സുന്ദരി, നിശാഗന്ധി 
എന്തേ നീ വിടരാന്‍ മറന്നു...
ഏയ്, രാപ്പാടിപെണ്ണെ, എന്തേ നിനക്കു
ശ്രുതി പിഴച്ചു..?
സ്വപ്ന പടവുകളില്‍‍ മിഴികള്‍ തുറന്നു 
നിദ്രതന്‍ മൃദു സ്പര്‍ശനത്തിനായി 
എത്ര നേരമായ് കാത്തിരിപ്പൂ ഞാന്‍. 
എന്തെ ഇന്നിങ്ങനെ ...??
രാവിനെന്നോടു പരിഭവമാണോ?

Thursday, December 11, 2014

താളുകള്‍





















നിറം മാഞ്ഞൊരു 
പുസ്തകമാണെന്‍ ജീവിതം 
പൊടി തട്ടിയെടുത്തു
തുറന്നു നോക്കുകില്‍,
കടപ്പാടുകളുടെ കഥ ചൊല്ലും.
പരസ്പരം അന്യരാക്കി 
നടന്നകന്നവരുടെ കഥകള്‍.
ഓര്‍മ്മതന്‍ താളുകള്‍
ഒന്നൊന്നായി മറിക്കുമ്പോള്‍
പ്രണയമെന്ന പേരില്‍ 
നിന്‍ പേര് മാത്രം.......

Tuesday, December 9, 2014

സ്വപ്നമെന്‍ കൂട്ടുക്കാരി



















ഇരുളിന്‍ അന്ത്യയാമത്തില്‍ 
അനുവാദത്തിനായ്‌ കാത്തു നില്‍ക്കാതെ 
കടന്നുവരാറുള്ള സ്വപ്നമെന്‍ കൂട്ടുക്കാരി

രാവെളുക്കുവോളം, അവളെന്‍
കാതിലോതും കഥകളും,
അവളുടെ മൊഴികളും, കുസൃതിയും
വാശിയും, പരിഭവവും  
പിന്നെയൊരേങ്ങിക്കരച്ചിലും, 
അവള്‍ക്കു മാത്രം സ്വന്തം.

അവസാനമായവളെ കണ്ടുനില്‍ക്കെ,
ഇനിയൊരിക്കലും എന്നരികില്‍
വരില്ലെന്ന് ചൊല്ലി പുലരിയില്‍ 
പടിയിറങ്ങിപ്പോയവള്‍...